 
പത്തനംതിട്ട : സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം. നിലവിലെ ആക്ടിംഗ് സെക്രട്ടറി എം.വി സഞ്ജുവും ഒാമല്ലൂരിൽ നിന്നുള്ള പ്രതിനിധി പി.ജി പ്രസാദും തമ്മിലാണ് മത്സരിച്ചത്. എം.വി സഞ്ജു 16 വോട്ടുകളോടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പ്രസാദിന് അഞ്ച് വോട്ടുകൾ ലഭിച്ചു. രണ്ട് പേർതിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിന്റെ സാന്നിദ്ധ്യത്തിലാണ് മത്സരം നടന്നത്.
സമ്മേളന ചർച്ചയിൽ ആരോഗ്യമന്ത്രിക്കെതിരെ വിമർശനമുയർന്നു. മന്ത്രിയെ കാണാനില്ലെന്നും ഫോണിൽ കിട്ടുന്നില്ലെന്നും അംഗങ്ങൾ പറഞ്ഞു. ആന്റോ ആന്റണി എം.പി കല്യാണവീടുകളിലും മരണവീടകളിലുമൊക്കെ ഒാടിയെത്തുന്നു. ഏരിയ സമ്മേളനത്തിൽ മന്ത്രി പങ്കെടുക്കാതിരുന്നത് അംഗങ്ങൾ ശ്രദ്ധയിൽപെടുത്തി. മന്ത്രി അസൗകര്യം അറിയിച്ചതായി നേതൃത്വം പറഞ്ഞു. അബാൻ മേൽപ്പാലം പണി ഇഴഞ്ഞു നീങ്ങുന്നു. ഉത്തരവാദിത്വപ്പെട്ടവർ ഇത് ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു മറ്റൊരു വിമർശനം. അബാൻ പാലം ആവശ്യമുണ്ടായിരുന്നോ എന്ന ചോദ്യവും ഉയർന്നു.
ദേശീയ പാത 183യുടെ അലൈൻമെന്റ് ചങ്ങനാശേരി, കോട്ടയം വഴിയാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇലന്തൂർ ഗവ. കോളേജിന്റെ നിർമ്മാണത്തിനുള്ള തടസങ്ങൾ നീക്കണം. പത്തനംതിട്ട ജില്ലയെ തീർത്ഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.