കോന്നി : പട്ടയ വിതരണവുമായി ബന്ധപ്പെട്ട് കോന്നി നിയോജക മണ്ഡലത്തിലെ സർവേ അപാകതകൾ പരിഹരിക്കുന്നതിന് അഡ്വ . കെ.യു. ജനീഷ് കുമാർ എം. എൽ.എയുടെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട കളക്ടറേറ്റിൽ യോഗം ചേർന്നു. തണ്ണിത്തോട് പഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടന്ന അദാലത്തിലെ പരാതികൾ പരിഹരിക്കുന്നതിനായിരുന്നു യോഗം .
തണ്ണിത്തോട് പഞ്ചായത്തിലെ കൈവശ ഭൂമികൾ അളന്നുതിട്ടപ്പെടുത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ യോഗത്തിൽ നൽകി. ചിറ്റാർ, സീതത്തോട് അരുവാപ്പുലം കലഞ്ഞൂർ പഞ്ചായത്തുകളിലെ സർവേ നടപടികൾ ഉടൻ ആരംഭിക്കുന്നതിനും സീതത്തോട്, ചിറ്റാർ പഞ്ചായത്തുകളിൽ സർവേ നടപടികൾക്കായി ക്യാമ്പ് ഓഫീസ് തുറക്കുന്നതിനും തീരുമാനമായി. സർവേ ഡയറക്ടർ സാംബശിവ റാവു, സബ് കളക്ടർ സുമിത്ത് കുമാർ ഠാക്കൂർ , ഡെപ്യൂട്ടി കളക്ടർ ജേക്കബ് .ടി. ജോർജ്, സർവേ ഡെപ്യൂട്ടി ഡയറക്ടർ മോഹൻദേവ് , തണ്ണിത്തോട് പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. ജയിംസ്, സുലേഖ , സത്യൻ, പത്മകുമാരി, തുടങ്ങിയവർ പങ്കെടുത്തു.