മല്ലപ്പള്ളി : കെ.എസ്.ആർ.ടി.സിസബ് ഡിപ്പോയിൽ നിന്ന് എരുമേലി - കോട്ടയം ബസ് സർവീസ് ആരംഭിക്കണമെന്ന കാലങ്ങളായുള്ള യാത്രക്കാരുടെ ആവശ്യം ഇനിയും യാഥാർത്ഥ്യമായിട്ടില്ല. കോട്ടയം -കറുകച്ചാൽ മല്ലപ്പള്ളി -വായ്പൂര്-ചുങ്കപ്പാറ പൊന്തൻപുഴ - മുക്കട വഴി എരുമേലിക്കു കെ.എസ്.ആർ.ടി. സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിനാണ് അധികൃതർ നടപടി സ്വീകരിക്കാത്തത്. കോട്ടയം - മല്ലപ്പള്ളി ചുങ്കപ്പാറ -എരുമേലി വഴി മണ്ണടിശാലയ്ക്കും, വായ്പൂര്- ചുങ്കപ്പാറ- എരുമേലി വഴി ഉമ്മിക്കുപ്പയ്ക്കും സ്വകാര്യബസുകൾ സർവീസ്നടത്തിയിരുന്നതാണ്.എന്നാൽ ഇതിനിടയിൽ തലങ്ങും വിലങ്ങും സമയ ക്ലിപ്ത ഇല്ലാതെ സ്വകാര്യ ബസുകൾക്കു മുൻപിലും പിന്നിലുമായി കെ.എസ്.ആർ.ടി. ബസ് സർവീസ്ആരംഭിച്ചതോടെ മല്ലപ്പള്ളി,പൊന്തൻപുഴ, മല്ലപ്പള്ളി - കോട്ടാങ്ങൽ മണിമലയടക്കമുള്ള സ്വകാര്യ സർവീസുകൾ നിലച്ചു. പിന്നീട് കെ.എസ്.ആർ.ടി. പിൻവാങ്ങുകയും ചെയ്തു. താലൂക്കിന്റെ കിഴക്കൻ മേഖലയുടെ യാത്രാക്ലേശം പരിഹാരം കാണാതെ അവഗണിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.

ബസ് സർവീസ് ചുങ്കപ്പാറ വരെ

മുമ്പ് മല്ലപ്പള്ളി ഡിപ്പോയിൽനിന്ന് ചുങ്കപ്പാറയിലേക്കുള്ള സർവീസുകൾ മണിമലയിലേക്കും പൊന്തൻപുഴവരെയും നീട്ടിയിരുന്നെങ്കിലും ഇപ്പോൾ എല്ലാംചുങ്കപ്പാറയിൽ അവസാനിക്കുന്ന സ്ഥിതിയാണ്. മണ്ഡല കാലത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടിബസ് സർവീസ് പുനരാരംഭിക്കുമെന്ന് കരുതിയ അയ്യപ്പഭക്തർക്കും, വിദ്യാർത്ഥികളടക്കമുള്ള നൂറുകണക്കിന് യാത്രക്കാരുടെ പ്രതീക്ഷയ്ക്ക് ഇതോടെ തിരിച്ചടിയായി. അടിയന്തര നടപടി ഉടനെ സ്വീകരിക്കണമെന്നാണ് അയ്യപ്പഭക്തരുടെയുംയാത്രക്കാരുടെയും ആവശ്യം.