30-puthenkavu-road12
പുത്തൻകാവ് കിടങ്ങന്നൂർ റോഡിൽ നീർവിളാകം '. ബാംഗ്ലൂർ റോഡിലെ' പാലത്തിന്റെ കരിങ്കൽ കെട്ട് ഇടിഞ്ഞ നിലയിൽ.

കോഴഞ്ചേരി : പുത്തൻകാവ് കിടങ്ങന്നൂർ പൊതുമരാമത്ത് റോഡിലെ നീർവിളാകം കിഴക്കേ ചിറ പാലത്തിന് ബലക്ഷയം. ആറന്മുള പഞ്ചായത്തിലെ നീർവിളാകം , കുറിച്ചിമുട്ടം വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. 52 വർഷത്തെ പഴക്കമുള്ള കോൺക്രീറ്റ് പാലത്തെ താങ്ങി നിറുത്തുന്ന നീർവിളാകം ഭാഗത്തെ കരിങ്കൽ കെട്ടിന്റെ അടിഭാഗം ഇടിഞ്ഞു വീണ് വിള്ളൽ വീണ നിലയിലാണിപ്പോൾ. ഒട്ടേറെ ആളുകൾ പ്രകൃതി ഭംഗി ആസ്വദിക്കാൻ എത്തുന്ന 'ബാംഗ്ലൂർ റോഡ്' എന്ന് വിളിപ്പേരുള്ള സ്ഥലത്തിന്റെ മദ്ധ്യ ഭാഗത്താണ് ഈ പാലം. നീർവിളാകം പുഞ്ചയുടെ മദ്ധ്യത്തിൽ കൂടി റോഡ് കടന്ന് പോകുന്ന ഇവിടം കാലവർഷത്തിൽ വെള്ളം കയറി മുങ്ങുന്ന സ്ഥലമാണ് . 2018ലെ പ്രളയത്തിൽ പാലത്തിന്റെ കൽക്കെട്ടുകൾ ദുർബലപ്പെട്ടിരുന്നു. അടുത്തിടെ വല്ലന ഭാഗത്ത് നിന്ന് അമിത ഭാരത്തിൽ മണ്ണ് കയറ്റി ടോറസ് വണ്ടികൾ ഇതുവഴി ഇടതടവില്ലാതെ സഞ്ചരിച്ചതിനെ തുടർന്നാണ് കരിങ്കൽ കെട്ട് ഇടിഞ്ഞു തുടങ്ങിയത്. പുത്തൻകാവ് കിടങ്ങന്നൂർ റോഡിലെ നീർവിളാകം കുന്നേൽ പടി മുതൽ കുറിച്ചിമുട്ടം കാണിക്ക വഞ്ചി വരെയുള്ള ഭാഗത്ത് ഇപ്പോൾ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് പുനരുദ്ധാരണം നടന്നു വരികയാണ്. ഈ പാതയിലെ പാലത്തിന്റെ ബലം പൊതു മരാമത്ത് ഉദ്യോഗസ്ഥർ പരശോധിച്ചപ്പോഴാണ് അടിയിൽ കരിങ്കൽ കെട്ട് ഇടിഞ്ഞതായി കണ്ടെത്തിയത്. നിലവിൽ വലിയ ഭാര വണ്ടികൾ കയറിയാൽ ആറു മാസത്തിനകം പാലം ഇടിഞ്ഞു വീഴുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ശബരിമലയിലേക്ക് ചെങ്ങന്നൂർ നിന്നുള്ള പ്രധാന റോഡായ മാവേലിക്കര - കുമ്പഴ സംസ്ഥാന പാതയുടെ അനുബന്ധ റോഡാണിത് ഇത്.

നിവേദനം നൽകി

പുത്തൻകാവിനും മാലക്കരയ്ക്കും മദ്ധ്യേ ഗതാഗത തടസം ഉണ്ടാകുമ്പോൾ വാഹനങ്ങൾ വഴിമാറ്റി വിടുന്നത് നീർവിളാകം റോഡ് വഴിയാണ്. പാലം വീതി കൂട്ടി നവീകരിക്കുന്നതിന് 65 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പത്തനംതിട്ട പൊതു മരാമത്ത് നിരത്ത് വിഭാഗം തയാറാക്കി നൽകിയിട്ടുണ്ട്. അടിയന്തര പ്രാധാന്യത്തിൽ ഇതിന് അംഗീകാരം നൽകി ഫണ്ട് അനുവദിച്ച് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് 'ലെഫ്റ്റ് ഈസ് റൈറ്റ് സാമൂഹ്യ സാംസ്‌കാരിക സമിതി' മന്ത്രിമാരായ വീണാ ജോർജ്ജിനും മുഹമ്മദ് റിയാസിനും നവേദനങ്ങൾ നൽകിയിട്ടുണ്ട്.

....................

52 വർഷത്ത പഴക്കം