t
അബ്ബാസ് അലി

നാലാം പ്രതിയെ വെറുതെവിട്ടു

കൊല്ലം: കൊല്ലം കളക്ടറേറ്റ് വളപ്പിൽക്കിടന്ന ജീപ്പിൽ ബോംബ് സ്ഫോടനം നടത്തിയ കേസിൽ ഭീകരസംഘടന ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരായ ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് ജില്ലാ പ്രിൻസിപ്പിൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ കണ്ടെത്തി. ഒന്നാംപ്രതി മധുര സൗത്ത് ഇസ്മയിൽപുരം സ്ട്രീറ്റ് ഹൗസ് നമ്പർ 11/23ൽ അബ്ബാസ് അലി, കെ പുതൂർ റമുകോത്തനാട് ഹൗസ് നമ്പർ 17ൽ ഷംസൂൺ കരിംരാജ, മധുര നോർത്ത് നൽപേട്ടെ ഫസ്റ്റ് സ്ട്രീറ്റ് ഹൗസ് നമ്പർ 23/23ൽ ദാവൂദ് സുലൈമാൻ എന്നിവരാണ് കുറ്റക്കാർ. ശി​ക്ഷ നാളെ വിധിക്കും. നാലാം പ്രതി ഷംസുദ്ദീനെ വെറുതെവിട്ടു. അഞ്ചാം പ്രതി​ മുഹമ്മദ് അയൂബി​നെ മാപ്പുസാക്ഷി​യാക്കി​. പ്രതികൾക്കെതിരെ സംസ്ഥാന സർക്കാർ ഭീകര വിരുദ്ധനിയമം (യു.എ.പി.എ) ചുമത്തിയിരുന്നു.

2016 ജൂൺ 15ന് രാവിലെ 10.15ന് ജില്ലാ ട്രഷറിക്കും മുനിസിഫ് കോടതിക്കും ഇടയിൽ തൊഴിൽ വകുപ്പിന്റെ, ഉപയോഗശൂന്യമായി കിടന്ന ജീപ്പിനടിയിൽ ബോംബ് സ്ഥാപിച്ചായിരുന്നു സ്ഫോടനം. ഈ സമയം കളക്ടറേറ്റ് വളപ്പിൽ നിൽക്കുകയായിരുന്ന കൊറ്റങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീരൊഴുക്കിൽ സാബുവിന് പരിക്കേറ്റു. ജീപ്പ് തകർന്നു. സ്ഫോടനത്തിന് ഒരാഴ്ച മുമ്പ് രണ്ടാം പ്രതി കരിംരാജ കൊല്ലത്തെത്തി കളക്ടറേറ്റിന്റെയും കോടതിയുടെയും ചിത്രങ്ങളും വീഡിയോകളും മൊബൈൽ ഫോണിൽ പകർത്തി. സ്ഫോടനദിവസം മധുരയിൽ നിന്നു ബസിൽ കൊല്ലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി. ഓട്ടോറിക്ഷയിൽ കളക്ടറേറ്റിലെത്തി ബോംബ് സ്ഥാപിച്ചു. മൂന്നാംപ്രതി ദാവൂദ് സുലൈമാൻ ആന്ധ്രയിലിരുന്ന് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ബേസ് മൂവ്മെന്റ് ഏറ്റെടുക്കുന്നതായി നവമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. അബ്ബാസ് അലി തന്റെ വീട്ടിൽ വച്ചാണ് ബോംബ് നിർമ്മിച്ചതെന്നും കണ്ടെത്തി​. ഗൂഢാലോചനാക്കുറ്റമാണ് നാലാംപ്രതിയുടെ പേരിൽ ചുമത്തിയിരുന്നത്.

കൊല്ലത്തെ സ്ഫോടനത്തിന് മുൻപ് ആഡ്രയിലെ ചിറ്റൂർ, മൈസുരു, നെല്ലൂർ, മലപ്പുറം എന്നീ കോടതി വളപ്പുകളിലും പ്രതികൾ സ്ഫോടനം നടത്തി. കേരള പൊലീസിന് പ്രതികളെ കണ്ടെത്താനായില്ല. മൈസുരു സ്ഫോടനക്കേസ് അന്വേഷിച്ച എൻ.ഐ.എ ഹൈദരാബാദ് സംഘം 2016 നവംബർ 28ന് നാല് പേരെയും പിടികൂടി.

മുൻ ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ. ജി. സേതുനാഥ്, പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി.മുണ്ടയ്ക്കൽ, അഭിഭാഷകരായ മിലൻ മറിയം മാത്യു, പി.ബി.സുനിൽ, എസ്.പി. പാർത്ഥസാരഥി, ബി. ആമിന എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. സംഭവം നടക്കുമ്പോൾ കൊല്ലം എ.സി.പിയായിരുന്ന ജോർജ്ജ് കോശിയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. എ.സി.പിമാരായ എസ്. ഷെരീഫ്, പ്രദീപ്കുമാർ, വെസ്റ്റ് സി.ഐ ഫയാസ്, ഗ്രേഡ് എസ്.ഐമാരായ പ്രദീപ്കുമാർ, ഹസൻകുഞ്ഞ്, നിയാസ് എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.

ബിൻലാദൻ ആരാധകർ!

തമിഴ്നാട്ടിലെ കീഴവേളിയിൽ താൻ നടത്തിയിരുന്ന ദാറുൾ ഇലം ലൈബ്രറിയിൽ വച്ചാണ് അബ്ബാസ് അലി ബേസ്‌മൂവ്മെന്റ് എന്ന ഭീകരവാദ സംഘടനയ്ക്ക് രൂപം നൽകിയത്. മറ്റു പ്രതികളെ സംഘടനയിലേക്ക് ആകർഷിച്ചു. ബിൻലാദന്റെ ആശയ പ്രചാരണമായിരുന്നു ലക്ഷ്യം. കോടതികൾ കേന്ദ്രീകരിച്ച് സ്ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ തീരുമാനിച്ചു. 2015 മുതൽ ഗൂഢാലോചന. അഞ്ചിടത്ത് സ്ഫോടനം.

...............................

സ്ഫോടന പരമ്പരകൾ

 2016 ഏപ്രിൽ 7: ആന്ധ്ര ചിറ്റൂർ കോടതി വളപ്പിൽ

 2016 ജൂൺ 15: കൊല്ലം കളക്ടറേറ്റ് വളപ്പിൽ
 2016 ആഗസ്റ്റ് 1: മൈസുരു കോടതി വളപ്പിൽ
 2016 സെപ്തംബർ 12: നെല്ലൂർ കോടതി വളപ്പിൽ
 2016 നവംബർ 1: മലപ്പുറം കോടതി വളപ്പിൽ