കൊട്ടാരക്കര: നിർമ്മാണോദ്ഘാടനം വൻ ആഘോഷമായിരുന്നു. എന്നാൽ നാല് മാസം പിന്നിട്ടിട്ടും കൊട്ടാരക്കര മാർക്കറ്റ് സമുച്ചത്തിന്റെ നിർമ്മാണം തുടങ്ങിയില്ല. പ്രതീക്ഷയോടെ കാത്തിരുന്നവരൊക്കെ നിരാശയിൽ. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ജൂൺ 25ന് മന്ത്രി കെ.എൻ.ബാലഗോപാൽ മാർക്കറ്റ് സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നടത്തിയത്. അതിന് മുൻപായി താത്കാലിക ചന്തയൊരുക്കി പ്രവർത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ ഓണക്കാലത്തും പരിമിത സൗകര്യങ്ങളിൽ വീർപ്പുമുട്ടുകയായിരുന്നു ചന്തയിലെ കച്ചവടക്കാരും സാധനങ്ങൾ വാങ്ങാനെത്തിയവരും. ഓണം കഴിഞ്ഞിട്ടും മാർക്കറ്റ് സമുച്ചയം നിർമ്മാണം തുടങ്ങാനായിട്ടില്ല.
5 കോടിയുടെ പദ്ധതി
കിഫ്ബിയിൽ ഉൾപ്പെടുത്തി 5 കോടി രൂപയാണ് മാർക്കറ്റ് സമുച്ചയം നിർമ്മിക്കാൻ അനുവദിച്ചത്. സംസ്ഥാന തീരദേശ വികസന കോർപ്പറനെ മാർക്കറ്റ് നവീകരണത്തിനായുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി നിയമിച്ചാണ് പദ്ധതി തയ്യാറാക്കിയത്. 42 സെന്റ് ഭൂമിയാണ് ചന്തയ്ക്കുള്ളത്.
മെച്ചപ്പെട്ട സൗകര്യങ്ങൾ
പദ്ധതികൾ പലതും പെരുവഴിയിൽ
സ്വകാര്യ ബസ് സ്റ്റാൻഡിന്റെ നിർമ്മാണോദ്ഘാടനം നടത്തിയിട്ട് വർഷങ്ങളായി. ഇപ്പോഴും നിർമ്മാണം തുടങ്ങിയില്ല. സാംസ്കാരിക സമുച്ചയം, നഗരസഭ ആസ്ഥാന മന്ദിരം, ബൈപ്പാസ്, മേൽപ്പാലം തുടങ്ങി പല പദ്ധതികളും തുടങ്ങാനായിട്ടില്ല. ഇതുപോലെ മാർക്കറ്റ് സമുച്ചയത്തിന്റെ നിർമ്മാണവും അനന്തമായി നീളുമോയെന്നാണ് ആശങ്ക. നിലവിലെ നഗരസഭ ചെയർമാന്റെ കാലാവധി രണ്ട് മാസത്തിനകം പൂർത്തിയാകും. ഇതിന് മുൻപ് നിർമ്മാണ ജോലികൾ തുടങ്ങുമെന്ന പ്രതീക്ഷയൊക്കെ മങ്ങുകയാണ്.