കൊല്ലം: വി.സാംബശിവൻ ഫൗണ്ടേഷന്റെയും കേരള സാംസ്‌കാരിക വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കഥാപ്രസംഗ കലയുടെ ശതാബ്ദി സമാപന ആഘോഷങ്ങൾ സാംബശിവൻ ഗ്രാമോത്സവം എന്ന പേരിൽ ചവറ തെക്കുംഭാഗത്ത് 10 മുതൽ 13 വരെ നടക്കും.

ആറ് പ്രൊഫഷണൽ കഥാപ്രസംഗങ്ങൾ, ഓട്ടൻതുള്ളൽ, വിൽപാട്ട്, ഗാനമേള, കവിഅരങ്ങ് എന്നിവയാണ് അരങ്ങേറുക. 10ന് രാവിലെ 10ന് വിളംബരദിനം ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ അദ്ധ്യക്ഷയാകും. ഏഴ് ലഘുകഥാപ്രസംഗങ്ങൾ റാണി മോനച്ചൻ, ദേവ് കിരണൻ, ശ്രീപ്രിയ, അനഘ എന്നീ വിദ്യാർത്ഥികളും, സി.എൻ.സ്‌നേഹലത, അനിത ചന്ദ്രൻ, എൻ.വസന്തകുമാരി എന്നീ കഥാപ്രസംഗ ഇൻസ്റ്റിറ്റ്യൂട്ട് കാഥികരും അവത രിപ്പിക്കും. പ്രസിദ്ധ കാഥിക തൊടിയൂർ വസന്തകുമാരി മോഡറേറ്ററാകും.
നവംബർ 11ന് രാവിലെ 9.30ന് കാഥികൻ കിളിമാനൂർ സലിംകുമാർ ശകുനി കഥ പറയും. 11ന് കവി ശാന്തൻ ഹരിദാസൻ നയിക്കുന്ന കവിഅരങ്ങ്. ഉച്ചയ്ക്ക് 2 ന് മുളങ്കാടകം മനോജ് കുമാർ ഓട്ടൻതുള്ളൽ (രുക്മിണിസ്വയംവരം) അവതരിപ്പിക്കും.
തുടർന്ന് സാംബശിവൻ ഗ്രാമോത്സവം, ശ്രീനാരായണഗുരു ഓപ്പൺ യൂണി. വി.സി ഡോ.ജഗതിരാജ് ഉദ്ഘാടനം ചെയ്യും. സാംബശിവൻ ഫൗണ്ടേഷൻ പ്രസിഡന്റ് എൻ.രതീന്ദ്രൻ അദ്ധ്യക്ഷനാകും. പ്രമുഖർ സംസാരിക്കും. ചവറ തെക്കുംഭാഗത്തെ മുതിർന്ന പൗരന്മാരെ ആദരിക്കും. വൈകിട്ട് 6ന് കൈതാരം വിനോദ് ഇരട്ട മുഖങ്ങൾ'എന്ന കഥാപ്രസംഗം അവതരിപ്പിക്കും.
12ന് രാവിലെ 10ന് പൊതുസമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ആർ.രവീന്ദ്രൻ അദ്ധ്യക്ഷനാകും. തുടർന്ന് സൂരജ് സത്യൻ രമണൻ എന്ന കഥയും വിനോദ് ചമ്പക്കര കുഞ്ചൻ നമ്പ്യാർ എന്ന കഥയും പറയും. വൈകിട്ട് 6ന് ദേവരാജൻ ശക്തിഗാഥ കൊല്ലം ചാപ്ടറിന്റെ ഗാനമേള.
13ന് രാവിലെ 10ന് നരിക്കൽ രാജീവിന്റെ പ്രിയപ്പെട്ടവളിൽ നിന്ന് ഒരു കത്ത് എന്ന കഥാപ്രസംഗം നടക്കും. ഉച്ചയ്ക്ക് 2ന് വസന്തകുമാർ സാംബശിവൻ റാണി എന്ന കഥ പറയും. 3.30ന് സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കേരള കലാമണ്ഡലം വി.സി ഡോ. ബി.അനന്തകൃഷ്ണൻ കഥാപ്രസംഗശതാബ്ദി സമാപന സന്ദേശം നൽകും. തുടർന്ന് കാഥിക സംഗമവും കാഥികരെ ആദരിക്കലും. 6.30ന് ബിഗ് ബോസ് താരം മണികണ്ഠൻ അവതരിപ്പിക്കുന്ന കർണൻ എന്ന വിൽപ്പാട്ടോടുകൂടി മേളയ്ക്ക് തിരശീല വീഴും.