കൊല്ലം: രോഗികളുടെ ചികിത്സാ രേഖകൾ തടഞ്ഞുവയ്ക്കാൻ ആശുപത്രി മാനേജ്മെന്റുകൾക്ക് അധികാരമില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.അബ്ദുൽ ഹക്കിം പറഞ്ഞു. അക്യുഷ് അക്യുപങ്‌ചർ അക്കാഡമി കൊല്ലത്ത് സംഘടിപ്പിച്ച അക്യുപങ്‌ചർ ഹീലർമാരുടെ സംസ്ഥാനതല ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗികളിൽ നടത്തിയ പരിശോധനകൾ, ശസ്ത്രക്രിയകൾ, നൽകിയ മരുന്നുകൾ, ചികിത്സ ആരംഭിച്ചപ്പോഴും അവസാനിച്ചപ്പോഴുമുള്ള രോഗിയുടെ അവസ്ഥ എന്നിവയെല്ലാം ഡിസ്ചാർജ് സമ്മറിയിൽ ആർക്കും വായിക്കാവുന്ന രൂപത്തിൽ കൊടുക്കണം. നൽകിയില്ലെങ്കിൽ വിവരാവകാശ നിയമം അവരുടെ രക്ഷയ്ക്കുണ്ട്. 48 മണിക്കൂറിനകം ഡി.എം.ഒ അത് വാങ്ങി നൽകും. മരുന്നിന് കുത്തിവര കുറുപ്പടി എഴുതുന്ന ഡോക്ടർമാർ രോഗിയുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എം.നൗഷാദ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അക്യുപങ്‌ചർ പ്രാക്ടീഷണേഴ്സ് അസോ. പ്രസിഡന്റ് ഷുഹൈബ് രിയാലു അദ്ധ്യക്ഷനായി. മണക്കാട് നജ്മുദ്ദീൻ, അബ്ദുൽ കബീർ കോടനിയിൽ, സയ്യിദ് അക്രം, സുധീർ സുബൈർ, പി.വി.ഷൈജു, സീമ സിദ്ദിഖ്, അമീൻ മൗലവി എന്നിവർ സംസാരിച്ചു. 450 നവ ഹീലർമാർ ബിരുദം നേടി.