കൊല്ലം: യൂറോപ്യൻ രാജ്യങ്ങളിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി പലരിൽ നിന്നായി 8.5 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ മൂന്നുപേർ പിടിയിലായി. ഒന്നാം പ്രതി അരിനല്ലൂർ കോവൂർ മുക്കൊടി തെക്കതിൽ ബാലു.ജി.നാഥ് (31), മൂന്നാം പ്രതിയും ബാലു.ജി.നാഥിന്റെ ഭാര്യയുടെ അമ്മയുമായ പെരുമ്പുഴ യമുനാ സദനത്തിൽ അനിതാ കുമാരി (48), നാലാം പ്രതി ബാലു.ജി.നാഥിന്റെ ഭാര്യ അശ്വതി (26) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
രണ്ടാംപ്രതി വേണു ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. 2021 ആഗസ്റ്റ് മുതൽ 2023 ആഗസ്റ്റ് വരെയുള്ള കാലയളവിൽ നീണ്ടകര സ്വദേശിയായ യുവാവിനും ബന്ധുക്കൾക്കും യു.കെ യിലേക്ക് വിസ തരപ്പെടുത്താമെന്ന് വാഗ്ദാനം നൽകി പലതവണകളായി 8.5 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പ്രതികളായ ബാലുവും അശ്വതിയും ചേർന്ന് കൊല്ലം താലൂക്ക് ജംഗ്ഷനിൽ നടത്തിവന്ന വിദേശ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. വിസ ലഭിക്കാതായതോടെ പരാതിയുമായ് സ്ഥാപനത്തെ സമീപിച്ചെങ്കിലും ജോലിക്കായുള്ള വിസയോ, വിസയ്ക്കായി നൽകിയ പണമോ തിരികെ നൽകാൻ പ്രതികൾ തയ്യാറായില്ല.
തുടർന്ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പൊലീസ് സംഘം കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് പ്രതികൾ മുൻകൂർ ജാമ്യത്തിന് സെഷൻസ് കോടതിയെയും തുടർന്ന് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്. വിവിധ ഇടങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെ പ്രതികൾ തിരുവനന്തപുരം കല്ലമ്പലത്ത് വാടകയ്ക്ക് താമസിക്കുന്നുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. തുടർന്ന് ഇന്നലെ ഉച്ചയോടെ പ്രതികൾ പൊലീസിന്റെ വലയിലാവുകയായിരുന്നു. ഇവർ സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സുമേഷ്, ശബ്‌ന, ജോയ് സി.പി.ഒ മാരായ ഷഫീക്ക് , അനു.ആർ നാഥ്, അജയകുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.