
കൊല്ലം: രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ കോടതി '24x7 ഓൺ കോടതി" കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു. അഡിഷണൽ ജില്ലാ ജഡ്ജ് പി.എൻ.വിനോദ് നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. കോടതിയുടെ ചുമതലയുള്ള ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് സൂര്യ സുകുമാരൻ ചാർജെടുത്ത് സിറ്റിംഗ് ആരംഭിച്ചു. കൊല്ലത്തെ എല്ലാ ജുഡീഷ്യൽ ഓഫീസർമാർ, കൊല്ലം ബാർ അസോ. പ്രസിഡന്റ് അഡ്വ. ഓച്ചിറ എൻ.അനിൽകുമാർ, സെക്രട്ടറി അഡ്വ എ.കെ.മനോജ്, അഭിഭാഷകർ, കോടതി ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് 138-ാം വകുപ്പ് പ്രകാരം ചെക്ക് പാസാകാതെ മടങ്ങുന്ന കുറ്റം സംബന്ധിച്ച കേസുകളാണ് ഇ- കോടതിയിൽ ഫയൽ ചെയ്യുന്നത്. പേപ്പർ രഹിത ഫയലിംഗാണ്. ആദ്യ കേസ് അഡ്വ. ജി.വി.ആശ ഫയൽ ചെയ്തു. പൂർണമായും ഇന്റർനെറ്റ് നെറ്റ്‌വർക്കിംഗ് സൗകര്യങ്ങൾ ഉപയോഗിച്ചാണ് കോടതി പ്രവർത്തിക്കുന്നത്. 24 മണിക്കൂറും കേസുകൾ ഫയൽ ചെയ്യാം. കക്ഷികൾക്കും അഭിഭാഷകർക്കും നേരിട്ട് ഹാജരാകാതെ ഓൺലൈനായി കേസ് നടത്താം. വേണമെങ്കിൽ നേരിട്ടും ഹാജരാകാവുന്ന ഹൈബ്രിഡ് മോഡിലാണ് കോടതി പ്രവർത്തിക്കുന്നത്.