
കൊല്ലം: പൂട്ടിക്കിടക്കുന്ന വീടുകളിൽ മോഷണം നടത്തിയ കേസിൽ ആശ്രാമം നേതാജി നഗർ 74 ബി.എസ്.വി ഭവനിൽ വിഷ്ണുവിനെ ഈസ്റ്റ് പൊലീസ് പിടികൂടി. കടപ്പാക്കട, ചെമ്മാമുക്ക്, ആശ്രാമം എന്നീ ഭാഗങ്ങളിലെ താമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചായിരുന്നു മോഷണം. വാതിൽ തകർത്ത് വീടുകളിലെ വയറിംഗും ടാപ്പുകളും ഫാനുമാണ് സ്ഥിരമായി മോഷ്ടിക്കുന്നത്. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ വിഷ്ണു തിരുവനന്തപുരത്ത് പലഭാഗത്തായി ഒളിവിൽ കഴിയുകയായിരുന്നു. പത്തോളം വീട്ടിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുമേഷ്, സി.പി.ഒമാരായ ഷഫീക്ക്, അനു ആർ.നാഥ്, അജയൻ, രമേഷ്, ഷൈജു എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.