road
1

മാള: സ്‌റ്റേയിൽ കുരുങ്ങി മാള പോസ്റ്റ് ഓഫീസ് റോഡ് ജംഗ്ഷൻ വികസനം. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ജംഗ്ഷൻ വികസിപ്പിക്കുന്നതിനും മാള- അന്നമനട പൊതുമരാമത്ത് റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുമുള്ള നടപടികൾ ഹൈക്കോടതി സ്റ്റേയിൽ കുരുങ്ങിയത് പത്ത് പ്രാവശ്യമാണ്. നിലവിൽ 2024 നവംബർ 12 വരെ നടപടികൾ സ്റ്റേ ചെയ്തിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ അഭ്യർത്ഥന പ്രകാരം ജില്ലാ സർവേയറുടെ ഓഫീസിൽ നിന്നും നിയോഗിച്ച സർവേയർ കണ്ടത്തിയ കൈയേറ്റങ്ങൾ തിരിച്ചുപിടിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ലാൻഡ് കൺസർവേഷൻ ആക്ട് പ്രകാരം നൽകിയ നോട്ടീസിൻ മേലുള്ള നടപടികളാണ് ഇപ്രകാരം ഹൈക്കോടതി സ്റ്റേയിൽ കുരുങ്ങിയത്.
പൊതുമരാമത്ത് വകുപ്പ് 40,000 രൂപ ചെലവാക്കി നടത്തിയ സർവേയിൽ കൈയേറ്റങ്ങൾ നടന്നതായി കണ്ടെത്തിയ 33 പേർക്കും നോട്ടീസ് നൽകിയിരുന്നു. അതിൽ ഏഴ് വ്യക്തികൾ 2023 ഏപ്രിൽ 10ന് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും 2023 ഏപ്രിൽ 12ന് ആദ്യ സ്റ്റേ സമ്പാദിക്കുകയും ചെയ്തു. പിന്നീട് പല തീയതികളിലായി 10 പ്രാവശ്യം ഇവർ സ്റ്റേ നേടി. സ്റ്റേയിൽ കുരുങ്ങി മാള പോസ്റ്റ് ഓഫീസ് റോഡ് വികസനം വഴിമുട്ടിയത് സംബന്ധിച്ച് കേരളകൗമുദി നേരത്തെ വാർത്ത നൽകിയിരുന്നു. സ്റ്റേ ഒഴിവാക്കി കിട്ടുന്നതിന് പൊതുമരാമത്ത് വകുപ്പ് അഡ്വക്കേറ്റ് ജനറലിന് കത്ത് നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്. 2022-23 ബഡ്ജറ്റിൽ 10 കോടി രൂപ പോസ്റ്റ് ഓഫീസ് റോഡ് വികസനത്തിനായി ചെലവഴിക്കുമെന്ന് പറയുന്നുണ്ടെങ്കിലും വികസനം മാത്രം നടക്കാത്ത സ്ഥിതിയാണ്.
പൊതുമരാമത്ത് വകുപ്പ് വസ്തുതാ വിവരണ പത്രിക കൊടുക്കുന്നതിലും കൗണ്ടർ അഫിഡവിറ്റ് സമർപ്പിക്കുന്നതിലും വരുത്തിയ താമസം മൂലമാണോ ഹൈക്കോടതിയിൽ നിന്നും തുടർച്ചയായി കക്ഷികൾക്ക് സ്റ്റേ ലഭിക്കാൻ കാരണമെന്നാണ് ഉയരുന്ന സംശയം. പൊതുമരാമത്ത് വകുപ്പും ഉത്തരവാദിത്വപ്പെട്ടവരും പോസ്റ്റ് ഓഫീസ് റോഡ് വികസന പദ്ധതി സമയ ബന്ധിതമായി പൂർത്തീകരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഉയരുന്ന ജനകീയ ആവശ്യം.

നടപടികളുടെ ചരിത്രം