തൃശൂർ: പരിസ്ഥിതി സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചാൽ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്രം സന്നദ്ധമാണെന്ന റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവന അത്ഭുതകരമാണെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.
കെ- റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സ്വരൂപിച്ച 25000 പേർ ഒപ്പിട്ട ഭീമഹർജി സമർപ്പിക്കാനായി ആഗസ്റ്റ് ആറിന് റെയിൽ ഭവനിൽ വച്ചുള്ള കൂടിക്കാഴ്ച്ചയിൽ തങ്ങളോട് പറഞ്ഞതിന് നേർ വിപരീതമായ സമീപനമാണിത്. ഈ മാറ്റത്തിന്റെ കാരണംകൂടി മന്ത്രി വ്യക്തമാക്കണം. കേരളത്തിൽ നിന്നുള്ള 6 എം.പിമാരും കൂടെ ഉണ്ടായിരുന്നു. ശാസ്ത്രീയ പഠനങ്ങളോ മാനദണ്ഡങ്ങളോ പാലിക്കാതെ 2020ൽ തട്ടിക്കൂട്ടി സമർപ്പിച്ച ഡി.പി. ആറിൽ കേന്ദ്രം ആവർത്തിച്ച് ആവശ്യപ്പെട്ട ഒരു വിശദാംശവും കേരളം ഇതുവരെ നൽകിയിട്ടില്ല. ആരെല്ലാം അനുമതി നൽകിയാലും കേരളത്തെ മുച്ചൂടും മുടിക്കുന്ന ഈ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും 13ന് ആലുവയിൽ ചേർന്ന സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിരോധ സംഗമം ഭാവി സമരപരിപാടികൾക്ക് രൂപം നൽകുമെന്നും പുതുശ്ശേരി പറഞ്ഞു.