sakthan
1

കേസുകൾ തീർപ്പാക്കി ബൃഹദ് പദ്ധതിയുമായി കോർപറേഷൻ

തൃശൂർ: ശക്തൻ നഗറിൽ വിദേശ നഗരങ്ങളിലേത് പോലെ അത്യാധുനിക മാർക്കറ്റും സമയം ചെലവഴിക്കാൻ കളിസ്ഥലങ്ങളും ഉൾപ്പെടെ ആധുനിക രീതിയിൽ ബസ് സ്റ്റാൻഡും കോർപറേഷൻ ഓഫീസ് സമുച്ചയവും ഉൾപ്പെടുന്ന ബൃഹദ് പദ്ധതിയുമായി കോർപ്പറേഷൻ. ഇതു സംബന്ധിച്ച് ടൗൺ പ്ലാനർ കൗൺസിലർമാർക്ക് വിശദീകരണം നൽകി. ശക്തൻ വികസനം തടസപ്പെടുത്തിയ കേസുകൾ ഒത്തുതീർപ്പാക്കിയതോടെയാണ് വികസനത്തിന് വഴി തുറന്നത്. ശക്തന് ശാപമോക്ഷമായെന്ന് പദ്ധതി വിശദീകരണ യോഗത്തിൽ സംസാരിച്ച മേയർ എം.കെ.വർഗീസ് പറഞ്ഞു. പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് എന്തൊക്കെയാണ് അവിടെ നടപ്പാക്കുന്നതെന്നത് സംബന്ധിച്ച് കൗൺസിലർമാർക്ക് ടൗൺ പ്ലാനർ എസ്.ആർ.സീമ, ഡെപ്യൂട്ടി ടൗൺ പ്ലാനർ സി.ആർ.വിമജ എന്നിവർ വിശദീകരണം നൽകിയത്.

ശക്തൻ പച്ചക്കറി- മത്സ്യ മാർക്കറ്റിലെയും ബസ് സ്റ്റാൻഡിലെയും പട്ടാളം മാർക്കറ്റിലെയും ഗോൾഡൻ മാർക്കറ്റിലെയും പ്രശ്‌നങ്ങൾ നേരിട്ട് സർവേ നടത്തിയാണ് എന്തൊക്കെ മാറ്റം വേണമെന്ന പദ്ധതി തയ്യാറാക്കിയതെന്ന് ടൗൺ പ്ലാനർ വിശദീകരിച്ചു. കോർപറേഷന്റെ സ്ഥലത്തിന് പുറമേ സ്വകാര്യ വ്യക്തികളോടും സംസാരിച്ച് സ്ഥലം ലഭ്യമാക്കാൻ കോർപറേഷൻ നടപടിയടുക്കണമെന്ന് ടൗൺ പ്ലാനർ നിർദ്ദേശിച്ചു.

വ്യക്തതയില്ലെന്ന് കൗൺസിലർമാർ

ശക്തനിൽ എന്തൊക്കെയാണ് നടപ്പാക്കുന്നതെന്ന് വ്യക്തത വരുത്താതെയാണ് ടൗൺ പ്ലാനർമാർ വിശദീകരണത്തിന് എത്തിയതെന്ന് ഭരണ - പ്രതിപക്ഷ കൗൺസിലർമാർ വിമർശിച്ചു. പ്രശ്‌നങ്ങൾ തങ്ങൾക്ക് അറിയാം, അത് പരിഹരിക്കുന്നത് എങ്ങനെയാണെന്നും എന്താണ് ചെയ്യുന്നതെന്നുമാണ് അറിയേണ്ടതെന്ന് കൗൺസിലർമാർ പറഞ്ഞു. തന്റെ ഡിവിഷനിലെ വികസനപദ്ധതിയെ കൗൺസിലർ സിന്ധു ആന്റോ ചാക്കോള സ്വാഗതം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്‌സൺ, മുകേഷ് കൂളപ്പറമ്പിൽ, കൗൺസിലർമാരായ വിനോദ് പൊള്ളാഞ്ചേരി, സി.പി.പോളി, ലീല വർഗീസ്, അനീസ് മുഹമ്മദ്, ഷീബ ബാബു, കെ.രാമനാഥൻ തുടങ്ങിയവർ സംസാരിച്ചു. പദ്ധതി കൗൺസിൽ യോഗം അംഗീകരിക്കുന്നതോടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് മേയർ എം.കെ.വർഗീസ് പറഞ്ഞു.

60 ഹെക്ടറിൽ അത്യാധുനിക സൗകര്യങ്ങൾ

വിദേശ നഗരങ്ങളിലുള്ളത് പോലെ അത്യാധുനിക മാർക്കറ്റ്

ആളുകൾക്ക് വിശ്രമിക്കാനും സമയം ചെലവഴിക്കാനും കളി സ്ഥലം, ഡിജിറ്റൽ ലൈബ്രറി

ശക്തൻ പച്ചക്കറി- മത്സ്യ മാർക്കറ്റ്, ബസ് സ്റ്റാൻഡ്, പട്ടാളം മാർക്കറ്റ് -ഗോൾഡൻ മാർക്കറ്റ് എന്നിവിടങ്ങളിൽ സർവേ നടത്തി വിവരശേഖരണം

മിഠായി തെരുവു പോലെ തൃശൂരിലും ആളുകളെ ആകർഷിക്കാനുള്ള പദ്ധതി നടപ്പാക്കണം

സിന്ധു ആന്റോ ചാക്കോള

കൗൺസിലർ