തൃശൂർ: ചേലക്കരക്കാറ്റ് ആർക്ക് അനുകൂലമാകും. പോളിംഗ്: 72.77%. 2,13,103 വോട്ടർമാരിൽ 155,077 പേർ വോട്ടിട്ടു. വിധിയെഴുതിയ ചേലക്കരയ്ക്ക് ഇനി കാത്തിരിപ്പിന്റെ നാളുകൾ. കൂട്ടിയും കിഴിച്ചും പത്തുനാൾ ബാക്കി. 23നാണ് വോട്ടെണ്ണൽ. 2021നേക്കാൾ പോളിംഗ് കുറഞ്ഞത് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 40,000ഓളം ഭൂരിപക്ഷം നേടിയ എൽ.ഡി.എഫിന് മേധാവിത്വം നിലനിറുത്താനാകുമോയെന്നതാണ് ചർച്ചാവിഷയം. കഴിഞ്ഞ തവണത്തെ 77.77%ൽ നിന്ന് 72.54% ആയി.
പ്രചാരണ രംഗത്തെ ആവേശം വോട്ടെടുപ്പിന്റെ അവസാന നിമിഷം വരെയും മുന്നണികൾക്കുണ്ടായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിലെ എല്ലാ വിവാദങ്ങളും ചർച്ചയായ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. ഏറ്റവുമൊടുവിൽ ഇ.പി. ജയരാജന്റെ ആത്മകഥയുമായി ഉയർന്ന വിവാദവും ചർച്ചയായി. വോട്ടർമാരുടെ മനസിൽ ഈ വിവാദങ്ങളൊന്നും എത്തിയില്ലെന്ന് എൽ.ഡി.എഫ് പറയുമ്പോൾ അവാസനലാപ്പിലും കാര്യങ്ങൾ അനുകൂലമാണെന്നാണ് യു.ഡി.എഫ് വാദം. അതേസമയം, ഇരുമുന്നണികളെയും ജനം തള്ളിയതായി എൻ.ഡി.എ പറയുന്നു.
ആകെ വോട്ടർമാർ
213,103
പോൾ ചെയ്തത്
155,077
നന്ദി അറിയിച്ച് സ്ഥാനാർത്ഥികൾ
ജനാധിപത്യം സംരക്ഷിച്ച് സമ്മതിദാനാവകാശം രേഖപ്പെടുത്തിയ വോട്ടർമാർക്ക് മുന്നണി സ്ഥാനാർത്ഥികളായ യു.ആർ. പ്രദീപ്, രമ്യ ഹരിദാസ്, കെ. ബാലകൃഷ്ണൻ എന്നിവർ നന്ദി അറിയിച്ചു.
ആവേശത്തോടെ സ്ത്രീ വോട്ടർമാർ
തിരഞ്ഞെടുപ്പിൽ ആവേശത്തോടെ എത്തിയത് സ്ത്രീ വോട്ടർമാർ. 11,1197 സ്ത്രീ വോട്ടർമാരിൽ 82,757 പേരും (74.42 %) വോട്ട് ചെയ്തു. 101,903 പുരുഷ വോട്ടർമാരിൽ 72,319 പേരും (70.96 %) ഒരു ട്രാൻസ്‌ജെൻഡർ വോട്ടറും (33.33%) സമ്മതിദാനവകാശം വിനിയോഗിച്ചു.
കൂടുതൽ പേരെത്തിയത് പാഞ്ഞാളിൽ
ഒമ്പത് പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് പാഞ്ഞാളിലാണ്, 75.06%. തിരുവില്വാമലയിലാണ് ഏറ്റവും കുറവ്, 70.95%.
പഞ്ചായത്ത് തിരിച്ചുള്ള പോളിംഗ് ശതമാനം
വരവൂർ
73.08
ദേശമംഗലം
73
ചെറുതുരുത്തി
72.48
പാഞ്ഞാൾ
75.06
ചേലക്കര
72.43
കൊണ്ടാഴി
73.82
തിരുവില്വാമല
70.95
മുള്ളൂർക്കര
72.55
പഴയന്നൂർ
72.44