കൊടുങ്ങല്ലൂർ : കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് ചെറുമത്സ്യങ്ങൾ പിടിച്ചും നിയമാനുസൃതമല്ലാത്ത രീതിയിൽ ലൈറ്റുകൾ ഉപയോഗിച്ചും മത്സ്യബന്ധനം നടത്തിയ മത്സ്യബന്ധന ബോട്ട് ഫിഷറീസ്, കോസ്റ്റൽ പൊലീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥ സംയുക്ത സംഘം പിടികൂടി. എറണാകുളം ജില്ലയിൽ പള്ളിപ്പുറം ദേശത്ത് പനയ്ക്കൽ വിട്ടിൽ ഔസോയുടെ ഉടമസ്ഥതയിലുള്ള വ്യാകുലമാത എന്ന മത്സ്യബന്ധന ബോട്ടാണ് ചെറുമത്സ്യങ്ങൾ പിടിച്ചതിന്റെ പേരിൽ ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തത്. നിയമപരമായ അളവിൽ അല്ലാതെ കണ്ട (12 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള) ഏകദേശം 4000 കിലോ കിളിമീൻ ഇനത്തിൽപ്പെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻഡിംഗ് സെന്റുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ എം.എഫ്. പോളിന്റെയും അഴീക്കോട് കോസ്റ്റൽ ഇൻസ്‌പെക്ടർ എൻ.എ. അനൂപിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രത്യേക കോമ്പിംഗ് ഓപ്പറേഷന്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്. ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച് 2,50, 000 രൂപ പിഴ സർക്കാരിലേക്ക് ഈടാക്കി. ഉപയോഗയോഗ്യമായ 151000 രൂപയുടെ മത്സ്യം ലേലംചെയ്ത് തുക ട്രഷറിയിൽ അടപ്പിച്ചു. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കിക്കളഞ്ഞു. കോസ്റ്റൽ പൊലീസ് എസ്.ഐ : പി.പി. ബാബു, എ.എസ്.ഐ: ബനീഷ്‌ക്ക്, സി.പി.ഒ : സി.ബി. അരവിന്ദ്, എ.എഫ്.ഇ.ഒ : സംന ഗോപൻ, മെക്കാനിക്ക് ജയചന്ദ്രൻ, മറൈൻ എൻഫോഴ്‌സ് ആൻഡ് വിജിലൻസ് വിംഗ് വിഭാഗം ഓഫീസർമാരായ വി.എൻ. പ്രശാന്ത് കുമാർ, ഇ.ആർ. ഷിനിൽകുമാർ, വി.എം. ഷൈബു, സീ റെസ്‌ക്യൂ ഗാർഡുമാരായ പ്രസാദ്, അൻസാർ എന്നിവരാണ് പ്രത്യേക പട്രോളിംഗ് ടീമിൽ ഉണ്ടായിരുന്നത്.