saranya-

തൃശൂർ: ഭാവസുന്ദരച്ചുവടുകളും കഥാമുദ്രകളുമായി ഉത്തരേന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമായ കഥക്കിനെ പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ച് ശ്രദ്ധേയയായ ആദ്യ മലയാളി നർത്തകി ശരണ്യ ജെസ്ലിൻ, 25 ലേറെ ദേശീയകഥക് കലാകാരന്മാരുടെ നൃത്തോത്സവത്തിനൊരുങ്ങുന്നു. 2023ൽ രാജ്യത്തെ ഏറ്റവും വലിയ കൺവെൻഷൻ സെന്റർ ഭാരത് മണ്ഡപത്തിന്റെ ഉദ്ഘാടനവേളയിൽ ഡൽഹിയിലെ പ്രഗതി മൈതാനത്തായിരുന്നു നരേന്ദ്ര മോദിയുടെ മുന്നിൽ കഥക് അവതരണം.

പ്രശസ്തമായ ഖജുരാഹോ ഡാൻസ് ഫെസ്റ്റിവലിലും കഥക് അവതരിപ്പിച്ച ശരണ്യ നേതൃത്വം നൽകുന്ന ഇരിങ്ങാലക്കുട 'ശരണ്യാസ് സഹസ്ര' കൾച്ചറൽ ട്രസ്റ്റാണ് തൃശൂരിൽ കഥക് ഫെസ്റ്റിവൽ നടത്തുന്നത്. കേരളത്തിലെ ആദ്യ കഥക് ഫെസ്റ്റിവൽ, സംഗീത നാടക അക്കാഡമി റീജ്യണൽ തിയേറ്ററിൽ 20, 21, 22 തീയതികളിലാണ്. ലോകപ്രശസ്ത കഥക് കലാകാരൻ ഡോ.പുരു ധദീചിന്റെ 85 ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി, കഥക് ഗുരു പണ്ഡിറ്റ് ബിർജു മഹാരാജിന് ആദരാഞ്ജലി അർപ്പിച്ചാണിത്. അദ്ദേഹത്തിന്റെ ശിഷ്യയാണ് ശരണ്യ.

മോഹിനിയാട്ടം പഠിച്ചു, കഥകിൽ താരമായി

മൂന്നുവയസ് മുതൽ മോഹിനിയാട്ടവും കഥകളിയുമെല്ലാം പഠിച്ചെങ്കിലും സംഗീത നാടക അക്കാഡമിയിൽ കഥക് ശിൽപ്പശാലയിൽ പങ്കെടുത്തതോടെയാണ് ശരണ്യ ചുവടുകൾ മാറ്റിയത്. മദ്ധ്യപ്രദേശിലെ ഗുരുകുല വിദ്യാഭ്യാസത്തിന് ശേഷം കവി കുലഗുരു കാളിദാസ് സംസ്‌കൃത സർവകലാശാലയുടെ കീഴിലെ മുംബയ് ഭരത കോളേജ് ഒഫ് ഫൈൻ ആർട്‌സിൽ നിന്ന് എം.പി.എ ബിരുദാനന്തര ബിരുദം നേടി.

തൃശൂർ കേരളവർമ്മ കോളേജിൽ നിന്ന് എം.എ ടൂറിസവും പഠിച്ചു. ഭക്തമീരയുടെ 525ാമത് ജന്മവാർഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സംഗീത നാടക അക്കാഡമി രാജസ്ഥാനിൽ നടത്തിയ 'പ്രേംരംഗ് മീര' സാംസ്‌കാരിക പരിപാടിയിലും ശരണ്യ പങ്കെടുത്തിരുന്നു. വിദേശങ്ങളിലും രാജ്യമൊട്ടാകെയും കഥക് അവതരിപ്പിക്കുന്ന ശരണ്യ, ഇരിങ്ങാലക്കുടയിലും കിഴക്കേക്കോട്ടയിലുള്ള കേന്ദ്രങ്ങളിൽ പരിശീലിപ്പിക്കുന്നുണ്ട്. മലയാളികളായി നിരവധി ശിഷ്യരുമുണ്ട്. ഭർത്താവ്: ജസ്‌ലിൻ. മക്കൾ: ആര്യൻ, കാൽപനിക. ഇരിങ്ങാലക്കുട ആലുപറമ്പിൽ ശങ്കരനാരായണന്റെയും സരസയുടെയും മകളാണ്.

കേരളത്തിൽ ഏറെക്കുറെ അപരിചിതമായ കഥകിനെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനും രാജ്യമെങ്ങും പ്രചരിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.

ശരണ്യ ജെസ് ലിൻ.