olakara

തൃശൂർ : ഒളകര ആദിവാസി ഉന്നതിയിൽ താമസിക്കുന്നവരുടെ ഭൂപ്രശ്‌നത്തിന് പരിഹാരം കാണാൻ നിയമപരമായ എല്ലാ ഇടപെടലും നടത്തുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. വനഭൂമിയിൽ ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിനെ തടഞ്ഞുള്ള കോടതി ഉത്തരവ് ഒഴിവാക്കുന്നതിന് ആവശ്യമെങ്കിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കും. ഒളകര നിവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ് തങ്ങൾ ജീവിക്കുന്ന ഭൂമിയുടെ അവകാശം ലഭിക്കുകയെന്നത്. വനം വകുപ്പിന്റെ ചട്ടങ്ങളും നിലപാടുകളുമാണ് പതിറ്റാണ്ടായുള്ള ആദിവാസി ജനവിഭാഗങ്ങളുടെ ആവശ്യത്തിന് തടസം. ഭൂമി അളന്ന് തിരിച്ച്, ഒന്നര ഏക്കർ വിസ്തൃതിയുള്ള സ്ഥലം തിട്ടപ്പെടുത്തി ജില്ലാ ഭരണകൂടത്തിന്റെ നടപടിക്രമം പൂർത്തിയാക്കി സംസ്ഥാനതല സമിതിക്ക് കൈമാറി. അവിടെ വനം വകുപ്പ് എതിർപ്പ് അറിയിച്ചു. ഇതിനിടയിൽ വൺ എർത്ത് വൺ ലൈൻ എന്ന സംഘടന ഭൂമി വിതരണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടി. സ്റ്റേ വെക്കേറ്റ് ചെയ്യിപ്പിക്കാനുള്ള ഇടപെടലാണ് ഇപ്പോൾ സർക്കാരും റവന്യൂ വകുപ്പും നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. വാർഡ് മെമ്പർ സുബൈദ അബൂബക്കർ, മൂപ്പത്തി മാധവി, മുൻ പഞ്ചായത്ത് അംഗം അബൂബക്കർ, ട്രൈബൽ പ്രമോട്ടർ രതീഷ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.