ഗുരുവായൂർ: ഗുരുവായൂരിൽ വീട്ടുമുറ്റത്ത് പണിയെടുത്തു കൊണ്ടിരുന്ന വീട്ടമ്മയുടെ അഞ്ചര പവന്റെ താലി മാല മോഷ്ടാവ് കവർന്നു. തെക്കേ നട വല്ലശേരി പറമ്പിൽ പുളിയശേരി ലജീഷിന്റെ ഭാര്യ സിന്ധുവിന്റെ മാലയാണ് കവർന്നത്. ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം.

ഇവർ വീടിന് പിറകിൽ അരി കഴുകുകയായിരുന്നു. കുനിഞ്ഞ് നിന്നിരുന്ന ഇവരുടെ പിറകിലൂടെയെത്തിയ മോഷ്ടാവ് മാല തലയിലൂടെ അഴിച്ചെടുത്ത് ഓടി രക്ഷപ്പെട്ടു. ഇവർ ഭയന്ന് നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. മോഷ്ടാവ് മുഖം മറച്ചിരുന്നതായി സിന്ധു പറഞ്ഞു. ഇവരുടെ വീടിന്റെ തൊട്ടടുത്തുള്ള രണ്ട് വീട്ടിലും ഇന്നലെ മോഷണശ്രമവും നടന്നു. പൊന്നരാശ്ശേരി മണികണ്ഠൻ, മനയിൽ രഘുനാഥ് എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. ഗുരുവായൂർ ടെമ്പിൾ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.