വാടാനപ്പിള്ളി : വാടാനപ്പിള്ളിയിലെ കാരാട്ട് കുറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമകൾ ഇടപാടുകാർക്കും ജീവനക്കാർക്കും പണം നൽകാതെ മുങ്ങി. കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ നിലമ്പൂർ സ്വദേശി സന്തോഷ്, ഡയറക്ടർ മുബഷീർ എന്നിവരാണ് മുങ്ങിയത്. വിവിധ ജില്ലകളിലായി 14 ഓളം ബ്രാഞ്ചുള്ള കുറി ഇടപാട് സ്ഥാപനമാണിത്. ഇതു സംബന്ധിച്ച് വാടാനപ്പിള്ളി പൊലീസ് സ്‌റ്റേഷനിലടക്കം വിവിധ സ്റ്റേഷനിലും രജിസ്ട്രാർ ഓഫീസിലും പരാതി നൽകി.
മലപ്പുറം കൂരിയാട് ഹെഡ് ഓഫീസായി പ്രവർത്തിക്കുന്ന കമ്പനിക്ക് വാടാനപ്പിള്ളി ചിലങ്ക സെന്റർ, ഒറ്റപ്പാലം, മണ്ണാർക്കാട്, മുക്കം, തിരൂർ, പട്ടാമ്പി, വളാഞ്ചേരിയിലടക്കം ബ്രാഞ്ചുണ്ട്. കുറി വിളിച്ചവർക്കും വട്ടമെത്തിയവർക്കും ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ കിട്ടാനുണ്ട്. എട്ട് മാസത്തിലധികമായിട്ടും പണം നൽകിയിട്ടില്ല. ഒരു കുറിയിൽ തന്നെ രണ്ടും മൂന്നും അഞ്ചും വരെ നറുക്ക് ചേർന്നവരുണ്ട്.
മാസക്കുറിക്കുള്ള തുക ദിവസവും പിരിക്കാൻ സൗകര്യമായതിനാൽ അധികവും വ്യാപാരികളും കച്ചവടക്കാരുമാണ് കുറിയിൽ ചേർന്നത്. 35 പ്രവൃത്തി ദിവസം കഴിഞ്ഞാൽ കുറി വിളിച്ചവർക്ക് പണം നൽകണമെന്നാണ് നിബന്ധന. ചെക്ക് അടുത്ത ആഴ്ച വരുമെന്ന് പറഞ്ഞ് മാസങ്ങളോളമായി വരിക്കാരെ വഞ്ചിച്ചു. ബഹളം വയ്ക്കുന്നവർക്ക് ചെക്ക് നൽകിയാൽ ബാങ്കിൽ പണം ഇല്ലാതെ ചെക്ക് മടങ്ങും. ഇതോടെ ചെക്ക് നൽകുന്നത് കമ്പനി നിറുത്തി. രണ്ടാഴ്ച മുമ്പ് പണം കിട്ടാതെ ഗുരുവായൂർ സ്വദേശി ഓഫീസിൽ ചെന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ചെക്ക് മടങ്ങിയതോടെ പിന്നീട് ഇടപാടുകാർക്ക് നോട്ടിസ് നൽകി.
ഓരോ വ്യക്തികൾക്കും തിയതി വച്ച് ആ ദിവസം രാത്രി 8ന് മുമ്പായി തുകയും എട്ട് ശതമാനം പലിശയും നൽകുമെന്ന് ഉറപ്പുനൽകുന്ന കമ്പനിയുടെ പേരിൽ മാനേജർ ഒപ്പുവച്ച നോട്ടീസാണ് നൽകിയത്. എല്ലാവർക്കും അടുത്ത മാസത്തെ തിയതിവച്ചാണ് നോട്ടീസ് നൽകിയത്. പണം നഷ്ടപ്പെടില്ലെന്ന പ്രതീക്ഷയിൽ കഴിയുമ്പോഴാണ് കുറി ഇടപാട് സ്ഥാപനം അടച്ചത്. മൊബൈലും ഓഫാണ്. ഇതോടെ പൊലീസിലും തൃശൂർ ചെമ്പൂക്കാവിലെ രജിസ്ട്രാർ ഓഫീസിലും പരാതി നൽകി. ശബളം കിട്ടാതെ ജീവനക്കാരും പരാതി നൽകി. പല കുറികളും 70 ശതമാനത്തിന് ഉടമകൾ തന്നെയാണ് വിളിച്ച് കൊണ്ടുപോയിട്ടുള്ളത്.