അന്തിക്കാട് : മാലിന്യ സംസ്‌കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ അന്തിക്കാട് പഞ്ചായത്തിൽ ഹരിതസഭ സംഘടിപ്പിച്ചു. വിദ്യാലയങ്ങളിലെ ശുചിത്വ, മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതലയുള്ള നോഡൽ ഓഫീസർമാരായ അദ്ധ്യാപകരും സഭയുടെ ഭാഗമായി.സ്‌കൂളിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ കൃത്യമായ നിരീക്ഷണങ്ങൾ, മാലിന്യം കൈകാര്യം ചെയ്യുന്ന രീതി, മാലിന്യം കത്തിക്കുന്നതും വലിച്ചെറിയുന്നതുമായുള്ള പ്രശ്‌നങ്ങൾ, നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗം, നിലവിലുള്ള വെല്ലുവിളികൾ, ദ്രവ മാലിന്യ സംസ്‌കരണ രംഗത്തെ പ്രശ്‌നങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഹരിത സഭയിൽ ചർച്ച ചെയ്തു. കുട്ടികളുടെ ഹരിതസഭ നിയന്ത്രിച്ചത് അവരിൽ നിന്ന് തന്നെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ്. 200 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
ഹരിതസഭയിൽ പങ്കെടുക്കുന്ന കുട്ടികൾ കണ്ടെത്തിയതും ശേഖരിച്ചതുമായ നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് പരിശോധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനം മാലിന്യ സംസ്‌കരണ രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങളും സംവിധാനങ്ങളും സംബന്ധിച്ച പരാതികളും ഓരോ പരാതിയിന്മേൽ തദ്ദേശസ്വയംഭരണ സ്ഥാപനം സ്വീകരിച്ച നടപടികളും സംബന്ധിച്ച് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിതസഭയിൽ വിദ്യാർത്ഥികൾക്ക് ജനപ്രതിനിധികളോട് ചോദ്യം ചോദിക്കുന്നതിനുള്ള അവസരവും ഉണ്ടായിരുന്നു. രാവിലെ 10.30ന് ആരംഭിച്ച ഹരിതസഭ ഉച്ചയ്ക്ക് 12.30 ഓടെയാണ് അവസാനിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ജീനനന്ദൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എസ്. സുജിത്ത് അദ്ധ്യക്ഷനായി. ടി. സത്യൻ, അശ്വതി സിദ്ധാർത്ഥൻ, കാവ്യ ഗോപിനാഥ്, യു.ബി. സിമ്മി, ചെറിയാൻ, കെ.എച്ച്. ഹസ്‌ന, രമ്യ എന്നിവർ പങ്കെടുത്തു.
വീട്ടിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും മാലിന്യ സംസ്‌കരണത്തിലെ പോരായ്മകൾ കണ്ടെത്തി അക്കാര്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ അറിയിക്കാനും ഹരിതസഭ പ്രയോജനപ്പെട്ടു.
-വിദ്യാർത്ഥികൾ