തൃശൂർ: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ബ്രത്ത് അനലൈസറും ആൽകോ സ്‌കാൻ വാനുമെല്ലാം ഉണ്ടെങ്കിലും പരിശോധന വഴിപാട് മാത്രം. എല്ലാ സ്റ്റേഷനിലും ബ്രത്ത് അനലൈസർ രണ്ടെണ്ണമെങ്കിലും ഉണ്ടെങ്കിലും പൊലീസുകാരുടെ കുറവ് മൂലം ദിവസവും പരിശോധന നടക്കാറില്ല. നാട്ടികയിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവറും ക്‌ളീനറും മാഹിയിൽ നിന്ന് മദ്യപിച്ച് നാട്ടിക വരെയെത്തിയിട്ടും വാഹനപരിശോധനയിൽ കുടുങ്ങിയില്ല. രാത്രിയിലും പുലർച്ചെയുമാണ് മദ്യപിച്ചുള്ള അപകടങ്ങളേറെ. രാത്രികാല പട്രോളിംഗ് കുറഞ്ഞതാണ് ഇതിന് കാരണം. കൂടുതലും തൃശൂരിലെ രണ്ട് ദേശീയപാതകളിൽ അന്യസംസ്ഥാന ലോറികളും ബസുകളും രാത്രിയിലും പുലർച്ചെയും അപകടത്തിൽപെടുന്നത് പതിവാണ്. തീരദേശ പാതയിൽ നിർമ്മാണപ്രവർത്തനം നടക്കുന്നതിനാൽ ഇവിടെയും രാത്രിയിൽ അപകടം കൂടുതലാണ്. പാതയിൽ വേണ്ടത്ര മുന്നറിയിപ്പ് സുരക്ഷാ ബോർഡും സ്ഥാപിച്ചിട്ടില്ല.


ആൽകോ സ്‌കാൻ വാൻ എവിടെ?


മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചിട്ടുണ്ടോയെന്ന പരിശോധന മെഡിക്കൽ സെന്ററിൽ കൊണ്ടുപോകാതെ വേഗത്തിൽ പരിശോധിക്കാനാകുന്ന ആൽകോ സ്‌കാൻ വാൻ പുറത്തിറക്കി രണ്ട് വർഷം കഴിഞ്ഞെങ്കിലും പല ജില്ലകളിലുമെത്തിയില്ല. പരിശോധിക്കുന്നയാളുടെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയിൽ ഉമിനീരിൽ നിന്നും നിമിഷങ്ങൾക്കകം ലഹരിപദാർത്ഥത്തെ വേഗം തിരിച്ചറിയാനും പൊലീസിന് നടപടി സ്വീകരിക്കാനും ഈ വാൻ വഴി കഴിയും. ഉമിനീര് ഉപയോഗിച്ചുള്ള പരിശോധന രാജ്യത്ത് ആദ്യമായാണ് നടപ്പാക്കുന്നതെന്ന വിശേഷത്തോടെയാണ് വാൻ രംഗത്തിറക്കിയത്. വിദേശ രാജ്യങ്ങളിലെ പൊലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നൽകാനായിരുന്നു പദ്ധതിയെങ്കിലും ഫലം കണ്ടില്ല. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. 2022 ആഗസ്റ്റ് 30 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ, വാനിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചത്.


നാട്ടികയിൽ അപകടമുണ്ടാക്കിയ ഡ്രൈവറും ക്‌ളീനറും മദ്യപിച്ചെന്ന് വ്യക്തമാണ്. ഇവർ വാഹനപരിശോധനയിൽ പെടാതിരുന്നത് എന്തുകൊണ്ടെന്ന് അന്വേഷിക്കും. എല്ലാ സ്റ്റേഷനിലും ബ്രത്ത് അനലൈസറുണ്ട്. രാത്രികാല പട്രോളിംഗ് കൂടുതൽ ശക്തമാക്കും.


ആർ.ഇളങ്കോ
സിറ്റി പൊലീസ് കമ്മിഷണർ.