തൃശൂർ: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കോടതി വിധി മറികടക്കാൻ ആവശ്യമായ ചട്ടഭേദഗതി വരുത്താൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് മുൻമന്ത്രി വി.എസ്.സുനിൽ കുമാർ ആവശ്യപ്പെട്ടു. കോടതി വിധി നടപ്പാക്കിയാൽ പൂരങ്ങൾ നടത്താൻ പറ്റാത്ത സാഹചര്യമുണ്ടാകുമെന്നും ഈ പ്രതിസന്ധി ചെറുതായി കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി. ആനയില്ലാതെ പൂരം നടത്താമെന്ന് പറയാമെങ്കിലും തൃശൂർ പൂരം പോലെയുള്ള ലോകപ്രസിദ്ധമായിട്ടുള്ള പൂരങ്ങളുടെ പ്രധാന ആകർഷണം അലങ്കാരത്തോടെയുള്ള ആനകളുടെ എഴുന്നള്ളിപ്പാണ്. ഇപ്പോഴത്തെ കോടതി വിധി അനുസരിച്ച് തൃശൂർ പൂരത്തിന്റെ പ്രധാനപ്പെട്ട ഒരു ചടങ്ങും ആനയെ എഴുന്നള്ളിച്ച് നടത്താനാകില്ല. ആറാട്ടുപുഴ പൂരം ഉൾപ്പെടെയുള്ള പരമ്പരാഗതമായ എല്ലാ ഉത്സവങ്ങളും ഈ ഒറ്റവിധി കൊണ്ട് ആനകളെ എഴുന്നള്ളിച്ച് നടത്താനാവാത്ത സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും സുനിൽ കുമാർ പറഞ്ഞു.