
തിരുവനന്തപുരം: മലയാളികൾ വീട്ടുവളപ്പിലും മട്ടുപ്പാവിലുമൊക്കെ പച്ചക്കറി കൃഷി ശീലമാക്കിയതോടെ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം മുന്നോട്ട്. തരിശു കിടന്ന പാടങ്ങളും പറമ്പുകളും പച്ചക്കറി, വാഴ കൃഷിക്കായി ഉപയോഗിച്ചു തുടങ്ങി.
2023 -24 സാമ്പത്തിക വർഷത്തിൽ 17.21 ലക്ഷം മെട്രിക് ടൺ പച്ചക്കറിയാണ് സംസ്ഥാനത്ത് വിളവെടുത്തത്. 1.15 ലക്ഷം ഹെക്ടർ സ്ഥലത്തായിരുന്നു കൃഷി. 2021 -22 ൽ 15.7 ലക്ഷം മെട്രിക് ടൺ പച്ചക്കറി ഉത്പാദിപ്പിച്ചു. അതേസമയം, 2015 -16ൽ വെറും 6.28 ലക്ഷം മെട്രിക് ടണ്ണായിരുന്നു വിളവ്.
പ്രതിവർഷം ശരാശരി 20 -21 ലക്ഷം മെട്രിക് ടൺ പച്ചക്കറിയാണ് കേരളത്തിന് വേണ്ടത്.അതിൽ 5- 6 ലക്ഷം മെട്രിക് ടൺ മാത്രമാണ് ഇപ്പോൾ അയൽസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്നത്. എട്ടുവർഷം മുമ്പ് ഇത് 14 ലക്ഷം മെട്രിക് ടണ്ണായിരുന്നു.
പരിശ്രമിച്ചാൽ, രണ്ടു വർഷത്തിനുള്ളിൽ ഉത്പാദനം കൂട്ടാനാകും. അതോടെ വിലയും കുറയും. വിഷമടിച്ച് വിപണിയിലെത്തുന്ന അന്യസംസ്ഥാന പച്ചക്കറി ഒഴിവാക്കാനുമാകും.
വില കുറയാത്തതിന് പിന്നിൽ
#വെണ്ടയ്ക്ക, കാരിമുളക്, തൊണ്ടൻ മുളക്, തക്കാളി, അമര, ബീൻസ് തുടങ്ങിയവ എത്തുന്നത് പുറത്തു നിന്ന്
# കാബേജ്, കോളിഫ്ലവർ, ക്യാരറ്റ് എന്നിവ വട്ടവട, കാന്തല്ലൂർ മേഖലയിൽ കൃഷിചെയ്യുന്നുണ്ടെങ്കിലും പോകുന്നത് തമിഴ്നാട്ടിലേക്ക്
# തമിഴ്നാട് ലോബി ഇവിടത്തെ കർഷകർക്ക് മുൻകൂർ പണം നൽകി കരാർവ്യവസ്ഥയിൽ കൃഷി ചെയ്യിക്കുന്നു
വർഷം ..........കൃഷിസ്ഥലം (ഹെക്ടറിൽ)..............വിളവ് (ലക്ഷം മെട്രിക് ടൺ)
2015 -16...................60.85 ............. 6.28
2019-20 .................96,313.............14.93
2020-21 ...............1.06 ലക്ഷം....... 15.72
2021-22 ...............1.22 ലക്ഷം .......15.70
2022 -23 ............. 1.23 ലക്ഷം ........16.05
2023 -24 ............. 1.15 ലക്ഷം ..........17.21
സമഗ്ര പച്ചക്കറി ഉത്പാദന
യജ്ഞം ജനുവരി ഒന്നിന്
തിരുവനന്തപുരം : സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ 'സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം ' വരുന്നു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പദ്ധതി ജനുവരി ഒന്നിന് ആരംഭിക്കുമെന്ന് മന്ത്രി പി .പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗുണ മേന്മയുള്ളതും വിഷരഹിതവുമായ പച്ചക്കറികൾ കേരളത്തിൽ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.