hi

കിളിമാനൂർ: കോരിച്ചൊരിയുന്ന മഴയ്ക്കൊപ്പമെത്തിയ ഇടിമിന്നലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ സ്വപ്നം കൂടിയാണ്. തീർത്ഥാടന കേന്ദ്രമായ താന്നിമൂട് തിരിച്ചിട്ടപ്പാറ സന്ദർശനത്തിനെത്തിയ ആലംകോട് പനയാട്ടുകോണം മേവർക്കൽ ജീവ നിവാസിൽ മധു - ജീജ ദമ്പതികളുടെ മകൻ മിഥുന്റെ (16) വിയോഗം അമ്മയ്ക്കും സഹോദരിക്കും ഉൾക്കൊള്ളാനായിട്ടില്ല.

സംഭവത്തെക്കുറിച്ച് കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷൈൻ പറയുമ്പോൾ പേടികൊണ്ട് വിറയ്ക്കുകയും സങ്കടം കൊണ്ട് പൊട്ടിക്കരയുകയുമായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് മിഥുനും ഷൈനും താന്നിമൂട് എത്തിയത്. ശക്തമായ മഴയും ഇടിയും മിന്നലുമുണ്ടായിരുന്നു. കുന്നിന് മുകളിലെ തിരിച്ചിട്ടപ്പാറ ക്ഷേത്രത്തോടു ചേർന്നുള്ള പാറക്കല്ലിനടിയിൽ നിൽക്കുമ്പോഴാണ് മിഥുൻ മിന്നലേറ്റ് തത്ക്ഷണം മരിച്ചത്.

എന്തുചെയ്യണമെന്നറിയാതെ ഷൈൻ നിലവിളിച്ച് റോഡിലേക്ക് ഓടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

മേവർക്കർ കോളനിയിലെ നിർദ്ധന കുടുംബാംഗമാണ് മിഥുൻ.പിതാവ് ഉപേക്ഷിച്ച് പോയതോടെ അമ്മ ജീജ കോളനിയിൽ നടത്തുന്ന പെട്ടിക്കടയിലെ തുച്ഛമായ വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്.ഇതുകൊണ്ടുമാത്രം രണ്ട് കുട്ടികളുടെയും വിദ്യാഭ്യാസം നടക്കാത്തതിനാൽ പ്ലസ് വണ്ണിൽ പഠനം ഉപേക്ഷിച്ച് മിഥുൻ കൂലിപ്പണിക്ക് പോയി. മിഥുന്റെ വിയോഗത്തോടെ മാതാവ് ജീജയും വിദ്യാർത്ഥിനിയായ സഹോദരി മഞ്ജിമയും ഒറ്റപ്പെട്ടു.