
കൊച്ചി: ഒരു കൈയിൽ തന്റെ സ്വപ്നങ്ങളെല്ലാം ആർജിച്ചെടുത്താണ് അലന്റെ ബാഡ്മിന്റൺ ഷോട്ടുകൾ. ഇടം കൈയിൽ മുറുകെ പിടിച്ച റാക്കറ്റിൽ ഇരുകൈയുടെയും കരുത്ത് വിളക്കിച്ചേർത്തെന്ന പ്രതീതിയുണർത്തുന്നവ.
ഇൻക്ലൂസീവ് വിഭാഗം 14ന് വയസിന് മുകളിലുള്ളവരുടെ മത്സരത്തിലാണ് കൊല്ലം ടീമിന്റെ അലൻ ജെയ്ൻസൺ ശ്രദ്ധാകേന്ദ്രമായത്. ജന്മനാ കൈമുട്ടിന് താഴേയ്ക്ക് വളർച്ചയില്ല അലന്.
കൊല്ലം മൈലോട് ടി.ഇ.എം വി.എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അലൻ അടങ്ങാത്ത താത്പര്യത്തോടെ തിരഞ്ഞെടുത്തതാണ് ബാഡ്മിന്റൺ. ഒറ്റ കൈയിൽ അതിവേഗം ഫിനിഷിംഗ് പോയിന്റിലെത്തുന്ന നീന്തൽതാരം കൂടിയാണ് അലൻ. റുബിക്സ് ക്യൂബിൽ ഏഷ്യൻ ബുക് ഒഫ് റെക്കാഡ്സ്, ഇന്ത്യ ബുക് ഒഫ് റെക്കാഡ്സ് എന്നിവയിലും പേരുണ്ട്.
വീടിനടുത്തുള്ള കോർട്ടിൽ പോയാണ് പരിശീലനത്തിന് തുടക്കം.
എന്നാൽ ഭിന്നശേഷി എന്ന ലേബലിൽ മത്സരിക്കാൻ അലന് താത്പര്യമില്ല. സാധാരണ കുട്ടികളോട് കിടപിടിക്കുന്ന മത്സരമാണ് അലന്റേത്.എന്നാൽ കായിക നിയമത്തിൽ അലന് ബാഡ്മിന്റൺ മത്സരത്തിൽ ജനറൽ കാറ്റഗറിയിൽ പങ്കെടുക്കാനാവില്ല. സ്കൂളുകാർ നിർബന്ധിച്ചപ്പോഴാണ് ഇൻക്ളൂസിവ് വിഭാഗത്തിൽ മത്സരിക്കാൻ തയ്യാറായത്. തനിക്ക് പരിമിതികളില്ലെന്നും താൻ മറ്റുള്ളവരോടൊപ്പമേ മത്സരിക്കൂവെന്നുമാണ് അലന്റെ നിലപാട്.
ഡൽഹി പൊലീസ് ഉദ്യോഗസ്ഥനായ ജെയ്ൻസണിന്റെയും ഗോൾഡിയുടെയും മകനാണ്. മാതാവാണ് കൂടുതൽ പ്രോത്സാഹനം നൽകുന്നത്. 18 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് അലന് കൃത്രിമ കൈ പിടിപ്പിച്ച് കൂടുതൽ കായിക ഉയരങ്ങളിലേക്ക് എത്തിക്കാനാണ് മാതാപിതാക്കളുടെ ശ്രമം.