
തിരുവനന്തപുരം: ഒൻപതാമത് ഫിലിം പ്രിസർവേഷൻ ആൻഡ് റിസ്റ്റോറേഷൻ വർക്ക്ഷോപ്പ് ഇന്ത്യ ഇന്ന് ആരംഭിക്കും. ട്രിവാൻഡ്രം ഗോൾഫ് ക്ലബിൽ വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ ശില്പശാല ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ, സംവിധായകൻ സയ്യിദ് അക്തർ മിർസ, സിനിമാതാരങ്ങളായ ഷീല, ജലജ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ.കരുൺ തുടങ്ങിയവർ പങ്കെടുക്കും. സിനിമാചരിത്രകാരൻ എസ്.തിയോടർ ഭാസ്‌കരന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നൽകി ആദരിക്കും. 14വരെ വൈലോപ്പിള്ളി സംസ്‌കൃതിഭവൻ മൾട്ടി പർപ്പസ് കൾച്ചറൽ കോംപ്ലക്സിലാണ് ശില്പശാല നടക്കുക. ലോകപ്രസിദ്ധ ഫിലിം ആർക്കൈവിസ്റ്റും റിസ്‌റ്റോററും സംവിധായകനുമായ ശിവേന്ദ്ര സിംഗ് ദുംഗാർപൂരിന്റെ നേതൃത്വത്തിൽ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ, ഇന്റർനാഷണൽ ഫെഡറേഷൻ ഒഫ് ഫിലിം ആർക്കൈവ്സ് എന്നിവയുമായി സഹകരിച്ചാണ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നത്.
മുഖ്യപ്രഭാഷണ വേദിക്കു പുറമെ അരവിന്ദൻ, കെ.ജി.ജോർജ്, ജോൺഎബ്രഹാം,പി.കെ.നായർ, അടൂർ എന്നീ പേരുകളിലുള്ള ക്ലാസ്‌റൂമുകളും ഇതിനായി തയ്യാറായിക്കഴിഞ്ഞു. യു.എസ്, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 20 ആർക്കൈവിസ്റ്റുകളും കൺസർവേറ്റേഴ്‌സും നയിക്കുന്ന ശില്പശാലയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 67പേർ പങ്കെടുക്കും. ശില്പശാലയുടെ തീമിൽ ഇടംപിടിച്ച എലിപ്പത്തായത്തിലെ നായിക ജലജ ഒരുക്കങ്ങൾ കാണാൻ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ എത്തിയിരുന്നു.