
മുടപുരം: പെരുങ്ങുഴി റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്കുള്ള നിറുത്തലാക്കിയ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തം. കഴിഞ്ഞ ദിവസം ചേർന്ന അഴൂർ പഞ്ചായത്ത് കമ്മിറ്റി ഈ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കുകയും അത് ചെന്നൈ സോണൽ ഓഫീസ് റെയിൽവേ ജനറൽ മാനേജർക്കും ന്യൂഡൽഹി റെയിൽവേ ബോർഡ് സെക്രട്ടറിക്കും നൽകി. ഇതിനു പുറമെ എം.പിക്കും എം.എൽ.എക്കും നൽകിയിട്ടുണ്ട്. രാവിലെ 7.10ന് സ്റ്റേഷനിൽ നിറുത്തിക്കൊണ്ടിരുന്ന ടി.നമ്പർ 16729 മധുര - പുനലൂർ ട്രെയിൻ, വൈകിട്ട് 7.20ന് നിറുത്തിക്കൊണ്ടിരുന്ന ടി.നമ്പർ 16730 പുനലൂർ മധുര ട്രെയിൻ, ഉച്ചയ്ക്ക് ശേഷം 3.25ന് നിറുത്തിക്കൊണ്ടിരുന്ന ടി.നമ്പർ 16366 നാഗർകോവിൽ -കോട്ടയം തുടങ്ങിയ ട്രെയിനുകൾക്കാണ് കൊവിഡുകാലത്ത് സ്റ്റോപ്പ് നിറുത്തലാക്കിയത്. കൊവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തിവച്ച സർവീസുകൾ പുനഃക്രമീകരിച്ചപ്പോൾ പെരുങ്ങുഴി റെയിൽവേ സ്റ്റേഷനിലെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാത്തത് യാത്രക്കാരുടെ ദുരിതം വർദ്ധിപ്പിച്ചു. വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, തൊഴിലാളികൾ അടക്കമുള്ളവർക്ക് ഈ ട്രെയിൻ സർവീസ് ഏറെ പ്രയോജനകരമായിരുന്നു.
യാത്രക്കാർ വലയുന്നു
കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ തീരെ കുറവുള്ള പെരുങ്ങുഴിയിൽ ഈ ട്രെയിൻ സർവീസ് കൂടി നിറുത്തിയതോടെ യാത്രാദുരിതം വർദ്ധിച്ചു. കയർതൊഴിലാളികൾ, തീരദേശവാസികൾ തുടങ്ങി നൂറുകണക്കിന് യാത്രക്കാരാശ്രയിക്കുന്ന ഈ സ്റ്റേഷന് വേണ്ടത്ര പ്രാധാന്യവും പരിഗണനയും റെയിൽവേ നല്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതിനു പുറമെ സ്റ്റേഷൻ നവീകരണത്തെക്കുറിച്ചും യാത്രക്കാർക്ക് പരാതിയുണ്ട്. സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി പ്ലാറ്റ്ഫോമുകൾക്ക് ഉയരവും നീളവും വർദ്ധിപ്പിച്ചെങ്കിലും ഫുട് ഓവർബ്രിഡ്ജ് നിർമ്മാണം നടത്താത്തത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഓവർബ്രിഡ്ജ് നിർമ്മാണം
ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കാത്തതിനാൽ ഒരു പ്ലാറ്റ് ഫോമിൽ നിന്ന് മറ്റേ പ്ലാറ്റ് ഫോമിലെത്താൻ ഒരു കിലോമീറ്റർ ചുറ്റേണ്ട അവസ്ഥയാണ്. വയോജനങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കുമിത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. യാത്രക്കാർക്ക് സീസൺ ടിക്കറ്റെടുക്കാൻ പെരുങ്ങുഴി സ്റ്റേഷനിൽ സൗകര്യമില്ലാത്തത് മറ്റൊരു പോരായ്മയാണ്. ഇതുമൂലം വിദ്യാർത്ഥികളും സ്ഥിരം യാത്രക്കാരും മറ്റ് സ്റ്റേഷനുകളെ ആശ്രയിക്കേണ്ടിവരുന്നു. പെരുങ്ങുഴി റെയിൽവേ ഗേറ്റിൽ സിഗ്നൽ സിസ്റ്റം ഇല്ലാത്തത് റെയിൽവേ ഗേറ്റുവഴിയുള്ള വാഹനയാത്രക്കാരെ വല്ലാതെ വലയ്ക്കുകയാണ്.ഈ ആവശ്യങ്ങളുന്നയിച്ച് ഡിവിഷണൽ മാനേജർക്ക് റെയിൽവേ യൂസേഴ്സ് അസോസിയേഷൻ നിവേദനം നൽകിയിട്ടുണ്ട്.