കിളിമാനൂർ: സ്കൂളിലെ പാചകത്തൊഴിലാളികൾ വീട്ടിൽ പാചകം ചെയ്ത് കഴിക്കണമെങ്കിൽ ആരോടെങ്കിലും കടം വാങ്ങേണ്ട അവസ്ഥയാണ്. രണ്ട് മാസത്തോളമാകുന്നു ഇവർക്ക് വേതനം ലഭിച്ചിട്ട്. വേതനം സമയബന്ധിതമായി കൈമാറുമെന്നത് വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുകയാണ്. ജൂൺ, ജൂലായ് മാസത്തിലെ ശമ്പളം ഓഗസ്റ്റിൽ ലഭിച്ചിരുന്നു. അത് നിലവിൽ ഉണ്ടായിരുന്ന കടം വീട്ടി, വീണ്ടും കടം വാങ്ങിയത് ഓണം ആഘോഷിക്കുന്നതിന് മാത്രമേ തികഞ്ഞുള്ളൂ. യഥാസമയം വേതനം ലഭിച്ചിരുന്നെങ്കിൽ കടത്തിന് ഒരാശ്വസം ലഭിച്ചേനേയെന്ന് പാചകത്തൊഴിലാളികൾ പറയുന്നു.
150 കുട്ടികൾ വരെയുള്ള സ്‌കൂളിലെ പാചകത്തൊഴിലാളിക്ക് 600 രൂപയാണ് ദിവസ വേതനം. കൂടുതലുള്ള ഓരോ കുട്ടിക്കും 25 പൈസ വീതം അധിക വേതനം ലഭിക്കും. 500ലേറെ കുട്ടികളുള്ള സ്‌കൂളിൽ രണ്ട് പാചകത്തൊഴിലാളികളുണ്ട്. 600 രൂപയാണ് അടിസ്ഥാന ശമ്പളം. ശേഷമുള്ള തുക ഇരുവർക്കുമായി വീതിക്കും. പ്രക്ഷോഭം നടത്തിയാലേ പ്രതിഫലം ലഭിക്കുകയുള്ളൂവെന്ന സ്ഥിതി ദയനീയമാണെന്ന് പാചകത്തൊഴിലാളികൾ പറഞ്ഞു. അപകട ഇൻഷ്വറൻസ്, പി.എഫ്, ഗ്രാറ്റുവിറ്റി, പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നത് സ്‌കൂൾ പാചകത്തൊഴിലാളി സംഘടനയുടെ ദീർഘനാളായുള്ള ആവശ്യമാണ്.
ദിവസ വേതനം -600 രൂപ
വാക്കിലൊതുങ്ങിയ വാഗ്ദാനം
ഓഗസ്റ്റ് മുതൽ പാലിനും മുട്ടയ്ക്കുമുള്ള തുക അധികമായി അനുവദിക്കുന്നുണ്ട്. നേരത്തെ പല സ്‌കൂളുകളിലും പദ്ധതി മുടങ്ങാതിരിക്കാനായി പ്രധാനാദ്ധ്യാപകരായിരുന്നു ഇതിനുള്ള പണം നൽകിയിരുന്നത്. മിനിമം കൂലി നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ഇതുവരെ നടപ്പായില്ല. വിരമിക്കൽ ആനുകൂല്യം നൽകുമെന്ന വാഗ്ദാനം വാക്കിലൊതുങ്ങി. ഇ.എസ്.ഐ, പി.എഫ് ആനുകൂല്യം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതും നടപ്പായിട്ടില്ല. തൊഴിലാളികൾക്ക് കൃത്യമായ വേതനം നൽകുന്നതിനൊപ്പം പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഏർപ്പെടുത്തണമെന്നാണ് ആവശ്യം.