വെഞ്ഞാറമൂട് : മണ്ഡലകാലം ആരംഭിക്കാനിരിക്കെ പച്ചക്കറി വില വർദ്ധനവ് ആശങ്കയിലാക്കുന്നു. സവാളയിൽ തുടങ്ങി പച്ചമുളക് വരെയുള്ള പച്ചക്കറികളുടെ വില വർദ്ധനവ് അടുക്കള ബഡ്ജറ്റിനെയും താളം തെറ്റിക്കുന്നു. ഒരാഴ്ചയ്ക്കിടെ സവാള വില വർദ്ധിച്ച് ഇരട്ടിയായി. കഴിഞ്ഞ ആഴ്ച 45-50 രൂപ വിലയുണ്ടായിരുന്ന സവാളയ്ക്ക് ഇപ്പോൾ 80 രൂപയാണ് ഹോൾസെയിൽ വില. റീട്ടെയിൽ വില 85 മുതൽ 90വരെ എത്തി. സവാള വില വർദ്ധിച്ചതിനെ തുടർന്ന് വീട്ടമ്മമാരെ കൂടാതെ ഹോട്ടൽ, തട്ടുകട ജീവനക്കാരും പ്രതിസന്ധിയിലായി. പച്ചക്കറിയിൽ ബീൻസ് വിലയിൽ മാത്രമാണ് ആശ്വാസമുള്ളത്. ഹോൾസെയിൽ വില 160ലെത്തിയ ബീൻസിന്റെ വില 60 രൂപയിലേക്ക് താഴ്ന്നു. വെളുത്തുള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. കിലോയ്ക്ക് 130 രൂപയിൽ നിന്ന് കുതിച്ച വെളുത്തുള്ളിക്ക് ഇപ്പോൾ ഹോൾസെയിൽ വില 330 രൂപയാണ്. ക്യാരറ്റ് വിലയിലും വർദ്ധനവുണ്ട്. ഹോൾസെയിൽ വില കിലോയ്ക്ക് 80 ആയ ക്യാരറ്റിന്റെ റീട്ടെയിൽ വില 100 രൂപയിലെത്തി. വെണ്ട, മുളക്, പടവലം, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, കാബേജ് തുടങ്ങിയ പച്ചക്കറികളുടെ വിലയിലും കയറ്റമാണ്. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി നടപ്പാക്കിയപ്പോൾ കഴിഞ്ഞ മാസങ്ങളിൽ സംസ്ഥാനത്ത് ആവശ്യത്തിന് പച്ചക്കറി ഉണ്ടായിരുന്നു. തുലാവർഷ മഴ കനത്തതോടെ ഇനി പച്ചക്കറി കൃഷി ചെയ്യാനും കഴിയാത്ത അവസ്ഥയാണ്. കാലംതെറ്റിയ മഴയും കീടബാധയും ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്.

വിലവർദ്ധനയ്ക്ക് കാരണം

മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നും കർണാടകയിൽ നിന്നുമാണ് കേരളത്തിലേക്ക് പ്രധാനമായും സവാള എത്തുന്നത്. ദീപാവലിയോടനുബന്ധിച്ച് ഒരാഴ്ചയോളം മാർക്കറ്റ് അവധിയായതും കനത്ത മഴയെ തുടർന്ന് പാടങ്ങളിൽ വെള്ളം കയറിയതും വിളവെടുപ്പ് കുറഞ്ഞതുമാണ് വില വർദ്ധനവിന് കാരണമായതെന്ന് വ്യാപാരികൾ പറയുന്നു. പൂനെ മാർക്കറ്റ് സജീവമാകുന്നതോടെ സവാള വില രണ്ടാഴ്ചക്കകം താഴ്ന്നു പഴയ വിലയിൽ എത്തുമെന്നാണ് കച്ചവടക്കാരുടെ കണക്കുകൂട്ടൽ.

വിലകൾ ഇങ്ങനെ

ക്യാരറ്റ്: 80,100

ബീൻസ്: 60

സവാള: 80, 85

തക്കാളി: 35

വെണ്ടയ്ക്ക 35

മുളക്: 40 45

പടവലം: 35

കാബേജ്: 40

ബീറ്റ്‌റൂട്ട്: 50

ചേന: 60

ചെറിയ ഉള്ളി: 70

ഉരുളക്കിഴങ്ങ്: 50

വെളുത്തുള്ളി: 330