
വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്ത് 46 കപ്പലുകളിൽ നിന്നായി 4 മാസം കൊണ്ട് ഒരു ലക്ഷം കണ്ടെയ്നർ നീക്കം നടന്നു. ഈ മാസത്തോടെ ഒന്നര ലക്ഷം കടക്കും. ഈ മാസം വിഴിഞ്ഞത്തേക്ക് വരുന്നത് 25 കപ്പലുകളാണ്. കഴിഞ്ഞ രാത്രി ഒരു ലക്ഷം ടി.ഇ.യു കൈകാര്യം ചെയ്ത തുറമുഖമെന്ന നേട്ടം കൈവരിക്കാൻ വിഴിഞ്ഞം തുറമുഖത്തിനായി. കഴിഞ്ഞ രാത്രി വരെ 1,00807 ടി.ഇ.യു കൈകാര്യം ചെയ്തു. ജി.എസ്.ടിയായി സർക്കാരിന് 7.4 കോടി രൂപയുടെ വരുമാനം ലഭിച്ചു. തുറമുഖ കമ്പനിക്ക് ലഭിച്ച വൻതുകയുടെ ചെറിയ ശതമാനം മാത്രമാണ് ജി.എസ്.ടിയായി ലഭിക്കുന്നത്. ജൂലായിൽ 3കപ്പലും സെപ്തംബറിൽ 12ഉം ഒക്ടോബറിൽ 23 കപ്പലുകളും വിഴിഞ്ഞത്ത് ട്രയൽ റൺ സമയത്തെത്തിയിരുന്നു. ഈ മാസം 8 കപ്പലുകളും എത്തുന്നതോടെ ഒന്നര ലക്ഷം ടി.ഇ.യു കടക്കും.
ഐ.സി.പി അനുമതി
തുറമുഖത്ത് ക്രൂ ചെയ്ഞ്ച് നടത്താനുള്ള ഐ.സി.പി (ഇമിഗ്രേഷൻ ചെക്ക്പോസ്റ്റ്) അനുമതി വൈകാതെ ലഭിക്കുമെന്നാണ് സൂചന. ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ നിന്നുള്ള ശുപാർശകളനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നാണ് ഐ.സി.പി അനുമതി ലഭിക്കുന്നത്. ക്രൂ ചെയ്ഞ്ച് ആരംഭിച്ചാൽ സർക്കാരിന് അധിക വരുമാനം കൂടാതെ പ്രാദേശിക വികസനവുമുണ്ടാകും.
അടിസ്ഥാന സൗകര്യം ഇതുവരെ
പോർട്ട് ഓപ്പറേഷൻ കെട്ടിടം, 220/33 കെ.വി സബ്‌സ്റ്റേഷൻ,സെക്യൂരിറ്റി ബിൽഡിംഗ്, 33/11 കെ.വി പോർട്ട് സബ്‌സ്റ്റേഷൻ,ഗേറ്റ് കോംപ്ലക്സ്,വർക്ക്‌ഷോപ്പ് കെട്ടിടം എന്നിവ ഉദ്‌ഘാടനം ചെയ്തു. പോർട്ട് ഓപ്പറേഷൻ ബിൽഡിംഗ്, 220 കെ.വി ജി.ഐ.എസ് സബ് സ്റ്റേഷൻ,ഗേറ്റ് കോംപ്ലക്സ്,33 കെ.വി/11കെ.വി പോർട്ട് സബ്‌സ്റ്റേഷൻ, സെക്യൂരിറ്റി ബിൽഡിംഗ്,വർക്ക്‌ഷോപ്പ് കെട്ടിടങ്ങൾ എന്നിവ കമ്മിഷൻ ചെയ്തു. അതിർത്തിയിലെ താത്കാലികചുറ്റുമതിൽ നിർമ്മാണം പൂർത്തിയായിരിക്കുകയാണ്. കണ്ടെയ്നർ ബാക്കപ്പ് യാർഡ് 63 ഹെക്ടർ നികത്തിയെടുക്കൽ പൂർത്തിയായി. 2960 മീറ്റർ ബ്രേക്ക് വാട്ടർ പൂർത്തിയായി. സംരക്ഷണഭിത്തിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 800 മീറ്റർ കണ്ടെയ്നർ ബെർത്ത് പൂർത്തിയായി. 1700 മീറ്ററിൽ 600 മീറ്റർ പോർട്ട് അപ്രോച്ച് റോഡ് കമ്മിഷൻ ചെയ്തു. 800 മീറ്ററിൽ 600 മീറ്റർ യാർഡും പൂർത്തിയായി. 200 മീറ്റർ യാർഡ് നിർമ്മാണം പുരോഗമിക്കുകയാണ്.
സ്കാനർ ട്രയൽ റൺ
തുറമുഖത്തെത്തിച്ച അത്യാധുനിക സ്കാനർ സ്ഥാപിച്ചതിന്റെ ട്രയൽ റൺ ആരംഭിച്ചു. ഇതോടൊപ്പം ഗേറ്റ്, എൻട്രി പാസ് എന്നിവയുടെ നിയന്ത്രണത്തിനുള്ള അക്സസ് കൺട്രോൾ യൂണിറ്റിന്റെയും പരീക്ഷണം ആരംഭിച്ചു.
രണ്ടാംഘട്ടം അടുത്ത മാസം മുതൽ
രണ്ടാംഘട്ട തുറമുഖ നിർമ്മാണ ഭാഗമായി പുലിമുട്ട് നിർമ്മാണത്തിനുള്ള കരിങ്കല്ലുകൾ വിഴിഞ്ഞത്തെത്തി തുടങ്ങി. കിളിമാനൂരിലെ ക്വാറികളിൽ ശേഖരിച്ചിരിക്കുന്ന കരിങ്കല്ലുകളാണ് ലോറി മാർഗം തുറമുഖ നിർമ്മാണ സ്ഥലത്തെത്തിക്കുന്നത്. 150ഓളം ലോഡുകളാണ് ഇപ്പോൾ ദിവസവുമെത്തുന്നത്. തുറമുഖ കമ്മിഷനിംഗ് അടുത്തമാസം പകുതിയോടെ നടന്നാൽ അടുത്തമാസം മുതൽ രണ്ടാംഘട്ടത്തിനാവശ്യമായ പുലിമുട്ട് നിർമ്മാണം ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.