കിളിമാനൂർ: രോഗിയുമായെത്തിയ സംഘം സ്വകാര്യ ആശുപത്രി ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും സ്റ്റാഫ് നഴ്സിനെ തറയിൽ തള്ളിയിട്ട് അടിവയറിൽ ചവിട്ടുകയും രക്ഷിക്കാനെത്തിയ മറ്റൊരു ജീവനക്കാരിയെ മർദ്ദിക്കുകയും ചെയ്തതായി പരാതി. പോങ്ങനാട് ടൗണിൽ പ്രവർത്തിക്കുന്ന കാരുണ്യ ആശുപത്രിയിൽ ശനിയാഴ്ച രാത്രി 10മണിയോടെയാണ് സംഭവം. യൂറിനറി ഇൻഫെക്ഷൻ ബാധിച്ച മടവൂർ സ്വദേശിനിയായ വയോധികയുമായി വന്ന സംഘമാണ് അക്രമം കാട്ടിയത്. സംഘത്തിൽ സ്ത്രീകളടക്കം 30ഓളം പേരുണ്ടായിരുന്നു. പരിശോധന സമയം എല്ലാവരും ഡോക്ടറുടെ മുറിയിലേക്ക് തള്ളിക്കയറി. രണ്ട് പേരൊഴികെ മറ്റുള്ളവരോട് പുറത്തിറങ്ങി നിൽക്കാൻ ജീവനക്കാരാവശ്യപ്പെട്ടതോടെ ഇവരോട് തട്ടിക്കയറിയ ശേഷം സംഘം പുറത്തിറങ്ങി. പലരും മദ്യലഹരിയിലായിരുന്നു.പരിശോധന ശേഷം പണമടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ഗൂഗിൾ പേയാണ്,സ്കാനർ വേണമെന്നായി. സ്കാനറില്ലാത്തതിനാൽ ഡോക്ടറുടെ ഗൂഗിൾപേ നമ്പർ കൊടുക്കാമെന്ന് പറഞ്ഞപ്പോൾ അസഭ്യം പറഞ്ഞ് സ്റ്റാഫ് നഴ്സിനെ തള്ളിയിട്ട് ചവിട്ടുകയായിരുന്നു.തുടർന്ന് ആശുപത്രിയിലെ മൊബൈൽ ഫോൺ എറിഞ്ഞ് നശിപ്പിക്കുകയും വാതിൽ തകർക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ ആലപ്പാട് ജയകുമാർ ആംബുലൻസ് ഡ്രൈവർ അമലിനേയും മർദ്ദിച്ചു.സാരമായി പരിക്കേറ്റ നഴ്സ് കേശവപുരം സി.എച്ച്.സിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.കിളിമാനൂർ പൊലീസിൽ പരാതി നൽകി.