
തിരുവനന്തപുരം: സമർത്ഥരായ വിദ്യാർത്ഥികൾക്ക് രണ്ടരവർഷം (5സെമസ്റ്റർ) കൊണ്ട് ഡിഗ്രിയും മൂന്നരവർഷം (7സെമസ്റ്റർ) കൊണ്ട് ഓണേഴ്സും നേടാൻ കേരളം നടപ്പാക്കിയ പരിഷ്കാരമാണ് യു.ജി.സി രാജ്യമാകെ നടപ്പാക്കുന്നത്. നാലുവർഷ ബിരുദത്തിന്റെ ഭാഗമായി കേരളത്തിൽ എല്ലാ സർവകലാശാലകളിലും ഇക്കൊല്ലമാണ് നടപ്പാക്കിയത്. രണ്ടരവർഷത്തെ ബിരുദത്തിന് സാധാരണ ബിരുദത്തിന്റെ അംഗീകാരമുണ്ടാവും.
ഒരു സെമസ്റ്ററിൽ കോളേജിൽ പഠിച്ച് നേടേണ്ടത് 23ക്രെഡിറ്റുകളാണ്. 28ക്രെഡിറ്റ് വരെ നേടാം. വിഷയത്തിന്റെ ഓൺലൈൻ കോഴ്സുകൾ ജയിച്ചാണ് 5 ക്രെഡിറ്റുകൾ നേടേണ്ടത്. ഓരോ സെമസ്റ്ററിനും നേടുന്ന 5 വീതം അധിക ക്രെഡിറ്റുകൾ അക്കാഡമിക് ബാങ്ക് ഒഫ് ക്രെഡിറ്രിൽ നിക്ഷേപിക്കും. അഞ്ചാം സെമസ്റ്ററിനൊടുവിൽ ഈ ക്രെഡിറ്റുപയോഗിച്ചാണ് ആറാം സെമസ്റ്റർ ഒഴിവാക്കി ബിരുദം നേടാനാവുക.
അധിക ക്രെഡിറ്റിന് ഏതെങ്കിലും ഓൺലൈൻ കോഴ്സ് പഠിച്ചാൽ പോരാ. കേന്ദ്രസർക്കാർ, യു.ജി.സി, എം.എച്ച്.ആർ.ഡി, ഐ.ഐ.ടികൾ, വിദേശ വാഴ്സിറ്റികൾ എന്നിവയുടെ നിലവാരമുള്ള ഓൺലൈൻ കോഴ്സുകളുടെ പട്ടിക സർവകലാശാലകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു.ജി.സി അംഗീകരിച്ച മൂക്, സ്വയം തുടങ്ങിയ പോർട്ടലുകളിലെ കോഴ്സുകളും പഠിക്കാം. ഈ കോഴ്സുകളിൽ നേടുന്ന ക്രെഡിറ്റ് അംഗീകരിക്കണമെന്ന് വാഴ്സിറ്റികളോട് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ബിരുദകോഴ്സിന് ചേർന്നശേഷം ലോകത്തെവിടെ നിന്നും പഠിക്കുന്ന ഓൺലൈൻ കോഴ്സുകളിലൂടെ നേടുന്ന ക്രെഡിറ്റുകളും ബിരുദകോഴ്സ് പൂർത്തിയാക്കാനുപയോഗിക്കാം.
തൊഴിലവസരം കൂടും
അവസാന സെമസ്റ്ററൊഴിവാക്കി മൂല്യവർദ്ധിത, നൈപുണ്യവികസന കോഴ്സുകൾ പഠിക്കാം
വ്യവസായശാലകളിൽ പരിശീലനം
തൊഴിൽസാദ്ധ്യത കൂടും
രണ്ടരവർഷം കൊണ്ട് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനാൽ ഉപരിപഠനത്തിനും ചേരാം.
''കേരളത്തിലെ നാലുവർഷ ബിരുദത്തിന് ദേശീയതലത്തിൽ ലഭിച്ച അംഗീകാരമാണിത്. എല്ലാ കോളേജുകളിലും ബോധവത്കരണം നടത്തും. എല്ലാ കുട്ടികളെയും രണ്ടരവർഷം കൊണ്ട് ബിരുദംനേടാൻ പ്രാപ്തരാക്കും.''
-ഡോ. കെ.എസ്. അനിൽകുമാർ
രജിസ്ട്രാർ, കേരള സർവകലാശാല