വെഞ്ഞാറമൂട്: പിരപ്പൻകോട് മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. ഇവ വ്യാപകമായി കൃഷി നാശം ഉണ്ടാക്കുന്നുണ്ട്. കൃഷിയിൽ വൻതുക നഷ്ടം സംഭവിക്കുന്നുവെന്ന് കർഷകർ പറയുന്നു. മത്തനാട് പറയാറ്റുകോണത്ത് 500 മൂട് മരച്ചീനി ഒരു ദിവസം മാത്രം നശിപ്പിച്ചു. വിവിധ ദിവസങ്ങളിലായി ആയിരത്തിൽ അധികം മരച്ചീനി നശിപ്പിച്ചതായി കർഷകർ പറയുന്നു.കൂടാതെ വാഴ, പച്ചക്കറി തോട്ടങ്ങൾ വ്യാപകമായി കുത്തിയിളക്കി നശിപ്പിക്കുകയാണ്.സമീപ പ്രദേശത്ത് തരിശ് ഇട്ടിരിക്കുന്ന സ്ഥലങ്ങളിൽ വലിയ തോതിൽ കാട് വളർന്നു നിൽക്കുന്നതിനാൽ ഇവിടെ ധാരാണം കാട്ടു പന്നികൾ താമസമാക്കിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. കാട്ടുപന്നിയെ ഭയന്ന് പകൽ പോലും ഇതുവഴി പോകാനാകാത്ത അവസ്ഥയാണെന്നും അധികൃതർ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.