കിളിമാനൂർ: വസ്തുക്കളുടെ വില വർദ്ധനയിൽ വലഞ്ഞ് നിർമ്മാണ മേഖല. ക്വാറി ഉത്പന്നങ്ങളാണ് പ്രധാനമായും കിട്ടാനില്ലാത്തത്. മണലിന് പകരം ഉപയോഗിക്കുന്ന എം സാൻഡ്,പി സാൻഡ് എന്നിവയ്ക്ക് ദിവസേന വിലയുയരുകയാണ്.പ്ലമ്പിംഗ് സാമഗ്രികൾക്ക് മുൻപത്തെ അപേക്ഷിച്ച് പത്ത് ശതമാനം മുതൽ ഇരുപത് ശതമാനം വരെയാണ് വില വർദ്ധിച്ചത്.
കെട്ടിട നിർമ്മാണ കരാർ എടുത്തവരും പറഞ്ഞ തുകയിൽ നിർമ്മാണം പൂർത്തിയാക്കാനാകാതെ വലയുകയാണ്. സിമന്റിന് മാത്രമാണ് അല്പം വിലക്കുറവുള്ളത്.പാരിസ്ഥിതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പകുതിയോളം ക്രഷറുകളും ക്വാറികളും പ്രവർത്തനം നിറുത്തിവച്ചിരിക്കുകയാണ്.ഇതോടെയാണ് പാറ,മെറ്റൽ,എം സാൻഡും, പി സാൻഡ് എന്നിവയുടെ ലഭ്യത കുറഞ്ഞത്.
പാതിവഴിയിൽ കുരുങ്ങി ലൈഫും
ലൈഫ് പദ്ധതി പ്രകാരം വീട് പണിയുന്ന ബി.പി.എൽ കുടുംബങ്ങളെയും സാധാരണക്കാരെയും വിലക്കയറ്റം പ്രതികൂലമായി ബാധിച്ചു. നാല് ലക്ഷം രൂപയാണ് ലൈഫ് പദ്ധതി വഴി നൽകുന്നത്.8 ലക്ഷം രൂപ വരെയാണ് നിർമ്മാണച്ചെലവ്.തൊഴിലാളിയുടെ കൂലിയിലും വർദ്ധനയുണ്ടായി.രണ്ട് വർഷം മുൻപ് 800 രൂപയായിരുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് പ്രതിദിനം 1000 രൂപയാണ് കൂലി.
തദ്ദേശ സ്ഥാപനങ്ങളിലെ നിർമ്മാണ ജോലികളും സ്തംഭിച്ചു. മുൻ ബില്ലുകൾ പാസാക്കാത്തതിനാൽ കരാറുകാരും പുതിയ പ്രവൃത്തികൾ ഏറ്റെടുക്കുന്നില്ല.സ്വകാര്യ മേഖലയിലെ ഫ്ലാറ്റ്,വില്ല പദ്ധതികളും പ്രതിസന്ധിയിലാണ്.