പൂർത്തിയാവുമ്പോൾ നിക്ഷേപം 3 ലക്ഷം കോടി,തൊഴിൽ 15ലക്ഷം
തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ വികസനത്തിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി 10,000 ഏക്കർ വിസ്തൃതിയിൽ വൻ വ്യവസായ സാമ്പത്തിക ഇടനാഴി വരുന്നു. വിഴിഞ്ഞത്തെ കൊല്ലവും പുനലൂരും നെടുമങ്ങാടുമായി ബന്ധിപ്പിക്കുന്ന വിഴിഞ്ഞം എക്കണോമിക് ഗ്രോത്ത് ട്രയാംഗിൾ ( സാമ്പത്തിക വികസന ത്രികോണം ) അടുത്ത വർഷം തുടങ്ങും.
മൂന്ന് വർഷത്തിനകം പൂർണമാകുമ്പോൾ 3 ലക്ഷം കോടിയുടെ നിക്ഷേപവും 15ലക്ഷം തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു. പ്രാരംഭ ചെലവിന് കിഫ്ബിയിൽ 1000കോടി വകയിരുത്തി.
അടിസ്ഥാന സൗകര്യങ്ങളും ചരക്കുകടത്തും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും തൊഴിലും ഉറപ്പാക്കുന്ന പദ്ധതിയാണിത്.
സംസ്ഥാന ധനവകുപ്പിന്റെ വിദഗ്ദ്ധ സമിതി തയ്യാറാക്കിയ പദ്ധതി ജനുവരിയിൽ തിരുവനന്തപുരം ഹയാത്തിൽ നടക്കുന്ന വിഴിഞ്ഞം കോൺക്ളേവിൽ അവതരിപ്പിക്കും. വിദേശത്തു നിന്നുൾപ്പെടെ മുന്നൂറോളം നിക്ഷേപകർ പങ്കെടുക്കും. അടുത്ത സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപനം വന്നേക്കും.
ഗ്രോത്ത് എക്കണോമിക് ട്രയാംഗിൾ
മൂന്ന് ഇടനാഴികൾ. ഏഴ് സ്പെഷ്യലൈസ്ഡ് ഇൻഡസ്ട്രിയൽ സെസുകൾക്ക് മൂന്ന് നോഡുകൾ ( നൊട്ടേഷൻ ഒാഫ് ഡെവലപ്മെന്റ് ). ഏഴ് ഉപനോഡുകൾ. നിലവിലുള്ള റോഡുകൾ, റെയിൽപാതകൾ, ഗോഡൗണുകൾ, അവശ്യസൗകര്യങ്ങൾ ഇതിന്റെ ഭാഗമാക്കും. നികുതിയിളവുണ്ടാകും.
10,000ഏക്കർ ഭൂമി.
പരമ്പരാഗത ഭൂമി ഏറ്റെടുക്കലിന് പകരം ലാൻഡ് പൂളിംഗ്, പൊതു- സ്വകാര്യ പങ്കാളിത്തം, ഡയറക്‌ട് നെഗോഷ്യേറ്റഡ് പർച്ചേസ്
ലാൻഡ് എക്സ് ചേഞ്ച്.
ഭാവിയിൽ
കൊല്ലത്തു നിന്ന് ആലപ്പുഴ വഴി കൊച്ചിയിലേക്ക്
പുനലൂരിൽ നിന്ന് പത്തനംതിട്ട വഴി കോട്ടയത്തേക്ക്
ത്രികോണം ഇങ്ങനെ
1.വിഴിഞ്ഞം - കൊല്ലം ദേശീയ പാത (എൻ.എച്ച്. 66)
2. കൊല്ലം - ചെങ്കോട്ട ദേശീയ പാതയും (എൻ.എച്ച്. 744)
പുതിയ ഗ്രീൻഫീൽഡ് പാതയും ( എൻ.എച്ച്. 744) കൊല്ലം - ചെങ്കോട്ട റെയിൽവേ ലൈനും
3. പുനലൂർ - നെടുമങ്ങാട് - വിഴിഞ്ഞം റോഡ്
3 വികസന കേന്ദ്രങ്ങൾ
വിഴിഞ്ഞം നോഡ്, കൊല്ലം അർബൻ നോഡ്, പുനലൂർ നോഡ്
7 ഉപ വികസന കേന്ദ്രങ്ങൾ
പള്ളിപ്പുറം - ആറ്റിങ്ങൽ - വർക്കല,
പാരിപ്പള്ളി - കല്ലമ്പലം,
നീണ്ടകര - കൊല്ലം,
കൊല്ലം - കുണ്ടറ,
കുണ്ടറ - കൊട്ടാരക്കര,
അഞ്ചൽ - ആയൂർ,
നെടുമങ്ങാട് - പാലോട്
ഏഴ് സ്പെഷ്യൽ സെസുകൾ
1.സീഫുഡ് ( കൊല്ലം, നീണ്ടകര)
2.ഐ.ടി (ആറ്റിങ്ങൽ - കഴക്കൂട്ടം)
3.ലോജിസ്റ്റിക്‌സ് ( വിഴിഞ്ഞം)
4.ഗ്രീൻ എനർജി (വിഴിഞ്ഞം. ഹൈഡ്രജൻ പവർ പ്ലാന്റ്, അദാനി)
5.അസംബ്ളിംഗ് യൂണിറ്റുകൾ (കൊല്ലം )
6.മെഡിക്കൽ,ടൂറിസം (ആയുർവേദം, പുനലൂർ)
7. അഗ്രോ ഇൻഡസ്ട്രി (നെടുമങ്ങാട്)
വിഴിഞ്ഞം മോദി
കമ്മിഷൻ ചെയ്യും
എം.എച്ച്. വിഷ്ണു
തിരുവനന്തപുരം:കേരളത്തിന് പുതുവർഷ സമ്മാനമായി വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കും. നാളത്തെ മന്ത്രിസഭായോഗം തുറമുഖ കമ്മിഷനിംഗിനുള്ള അഭ്യർത്ഥന പ്രധാനമന്ത്രിക്ക് കൈമാറുന്നതിൽ തീരുമാനമെടുക്കും. വിദേശസന്ദർശനത്തിലുള്ള പ്രധാനമന്ത്രി 22ന് തിരിച്ചെത്തിയാൽ തീയതിയിൽ തീരുമാനമുണ്ടാവും. പ്രധാനമന്ത്രിയുടെ പരിപാടികൾ 45ദിവസം മുൻപേ നിശ്ചയിക്കും.ഡിസംബർ അവസാനമോ ജനുവരി ആദ്യമോ തുറമുഖം കമ്മിഷൻചെയ്യും.