
വെള്ളറട: ആറാട്ടുകുഴി കുളം പരിസരം മുഴുവൻ ഇഴജന്തുക്കളുടെ കേന്ദ്രമായതോടെ പരിസരവാസികൾക്ക് വഴി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ആറാട്ടുകുഴി ജംഗ്ഷനുസമീപമുള്ള ഒരേക്കറോളം വരുന്ന കുളമാണ് സംരക്ഷിക്കാൻ നടപടിയില്ലാത്തതുകാരണം കാടായി മാറിയത്. കുളത്തിനുള്ളിൽ കാട്ടുചെടികൾ നിറഞ്ഞതോടെ കുളത്തിൽ വെള്ളമുണ്ടോയെന്ന് പോലും അറിയാൻ കഴിയാത്ത സ്ഥിതിയാണ്. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി കുളം നവീകരണത്തിന് ബ്ളോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ലക്ഷങ്ങൾ ചെലഴിച്ചിട്ടുണ്ട്.
ജനങ്ങളുടെ ആശ്രയം
കൊടും വേനൽ അനുഭവപ്പെടുമ്പോൾ കുളത്തിനുള്ളിലെ ഊറ്റാണ് ജനങ്ങൾക്ക് ആശ്രയമായിരുന്നത്. എന്നാൽ നവീകരണത്തിന്റെ പേരിൽ വെള്ളം കെട്ടിനിറുത്താൻ നിരവധി തവണ സൈഡ് വാൾ കെട്ടിയെങ്കിലും കുളത്തിൽ ഒരിക്കലും വെള്ളം കെട്ടിനിൽക്കുകയില്ല. ഇതിനു പുറമെ കുളത്തിന്റെ ഒരു ഭാഗത്ത് വെള്ളം കോരി കുളിക്കുന്നതിനുവേണ്ടി സംവിധാനവും ഒരുക്കിയിരുന്നു. സൈഡ് വാളും സംവിധാനങ്ങളും തകർന്നതല്ലാതെ പ്രയോജനമുണ്ടായില്ല. അകത്ത് കുറച്ച് വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്ത് നാട്ടുകാർ നേരത്തേ കന്നുകാലികളെ ഇറക്കി കഴുകുമായിരുന്നു. എന്നാൽ കാടുകയറി ഇഴജന്തുക്കളുടെ വാസസ്ഥലമായതോടെ കന്നുകാലികളെയും ഇറക്കാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
കൊതുക് പെരുകുന്നു
ഇപ്പോൾ ടൗണിലെ പ്രധാന കൊതുക് വളർത്തൽ കേന്ദ്രം കൂടിയായി മാറിയിരിക്കുകയാണ് കുളം. കുളത്തിന്റെ സൈഡിലെ റോഡിലൂടെ നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. നിരവധി വീടുകൾ സ്ഥിതിചെയ്യുന്ന ഭാഗത്ത് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.
നടപടിയുണ്ടാകാതെ
തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് റോഡിലെയും കുളത്തിലെയും കാട് വെട്ടി നന്നാക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും നടന്നിട്ടില്ല. കുളം അറ്റകുറ്റപ്പണികൾ ചെയ്ത് വെള്ളം കെട്ടിനിറുത്തി മത്സ്യകൃഷിയെങ്കിലും ചെയ്താൽ ഗ്രാമപഞ്ചായത്തിന് ഒരു വരുമാനമാർഗവും കാടും കൊതുകും പെരുകുന്നതിന് പരിഹാരവുമാകുമായിരുന്നു.