തിരുവനന്തപുരം:ബീമാപള്ളി ഉറൂസ് മഹോത്സവത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി മന്ത്രി ജി.ആർ. അനിലിന്റെ അദ്ധ്യക്ഷതയിൽ ബീമാപള്ളി അമിനിറ്റി സെന്റർ ഹാളിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.ഉറൂസ് മഹോത്സവം കുറ്റമറ്റരീതിയിൽ പൂർത്തിയാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കണമെന്നും തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.
ആന്റണി രാജു എം.എൽ.എ പങ്കെടുത്തു. ഡിസംബർ മൂന്ന് മുതൽ 13 വരെയാണ് ബീമാപള്ളി ഉറൂസ് നടക്കുന്നത്.
ഉറൂസിന് മന്നോടിയായി ബീമാപള്ളിയിലേയും പരിസര പ്രദേശങ്ങളിലേയും മാലിന്യനീക്കം പുരോഗമിക്കുന്നതായി തിരുവനന്തപുരം കോർപ്പറേഷൻ ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ഉത്സവമേഖലയിലെ നഗരസഭയ്ക്ക് കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കും.വലിയതുറ ബീമാപള്ളി റോഡ്, വലിയതുറ എയർപോർട്ട് റോഡ്, മണക്കാട് വലിയതുറ റോഡ്, ബി.എസ്.എഫ് ലൈൻ റോഡ് എന്നിവിടങ്ങളിലെ അറ്റകുറ്റപ്പണി ഉറൂസിന് മുന്നോടിയായി പൂർത്തിയാക്കുമെന്ന് പൊതുമാരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
കൂടുതൽ പൊലീസ്
തീർത്ഥാടകരുടെ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനുമായി വനിതാ പൊലീസ് ഉൾപ്പെടെ കൂടുതൽ പൊലീസ് സേനയെ വിന്യസിക്കുമെന്ന് ഡി.സി.പി ബി.വി.വിജയ് ഭാരത് റെഡ്ഡി പറഞ്ഞു.പൊലീസ് കൺട്രോൾ റൂം തുറക്കും. പട്രോളിംഗ് ശക്തമാക്കും കൂടാതെ വിവിധയിടങ്ങളിൽ സി.സി ടിവി ക്യാമറകളും സ്ഥാപിക്കും.ഉത്സവസമയത്ത് പൂർണ സജ്ജീകരണങ്ങളോടുകൂടിയ ഒരു ഫയർ ആൻഡ് റസ്‌ക്യൂ ടീം ബീമാപള്ളി പരിസരത്ത് ക്യാമ്പ് ചെയ്യും.സിവിൽ ഡിഫെൻസ് വോളന്റിയർമാരുടെ സേവനവും ഉണ്ടായിരിക്കും.ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ മെഡിക്കൽ ടീം ബീമാപള്ളിയിൽ ക്യാമ്പ് ചെയ്യും.അടിയന്തരഘട്ടങ്ങളിൽ ആംബുലൻസ് സേവനവും ഉറപ്പാക്കും.
തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നഗരസഭയുമായി ചേർന്ന് പൂർത്തീകരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പള്ളിക്കകത്ത് സ്ഥാപിച്ചിരിക്കുന്ന സോളാർ ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ ഉറൂസിന് മന്നോടിയായി അനെർട്ട് പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കും.
കെ.എസ്.ആർ.ടി.സി സർവീസ്
നഗരത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് ഉത്സവമേഖലയിലേക്ക് കെ.എസ്.ആർ.ടി.സി 15 സ്‌പെഷ്യൽ സർവീസുകൾ നടത്തും. ബീമാപള്ളിയിൽ താത്കാലിക സ്റ്റേഷൻ മാസ്റ്റർ ഓഫീസ് ആരംഭിക്കും.