
പാറശ്ശാല : ചെങ്കൽ സ്വദേശിയായ യുവാവിനെ കഴിഞ്ഞ ഒക്ടോബർ 19 ന് മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂടുതൽ ക്വട്ടേഷൻ സംഘാംഗങ്ങൾ പിടിയിലായി.കാട്ടാക്കട പൂവച്ചൽ കാപ്പിക്കാട് സ്വദേശികളായ ഷഹനാസ് (25), അജിത്ത് രാജ് (26), പൂവച്ചൽ കോട്ടക്കുഴി സ്വദേശി ശ്രീദിഷ് (25) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ചെങ്കൽ സ്വദേശിയായ യുവാവിനെ വസ്തുതർക്കത്തിന്റെ പേരിൽ ക്വട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ കുപ്രസിദ്ധ ഗുണ്ടകളായ ആട് സജി എന്നുവിളിക്കുന്ന സജികുമാർ, പട്ടി സുജിത്ത് എന്ന് വിളിക്കുന്ന സുജിത്, രവി, അജി എന്നിവരെ നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു.ഈ കേസിലെ ഒന്നാംപ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ ബൈജു, മൂന്നാം പ്രതിയായ അഭിഭാഷകൻ അഖിൽ സുകുമാരൻ എന്നിവർ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ഊർജ്ജിത മാക്കിയിരിക്കുകയാണ്. വൈകാതെ ഇവർ പിടിയിലാകുമെന്ന് ഇൻസ്‌പെക്ടർ സജി എസ്.എസ് പറഞ്ഞു. ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ എസ്.ഐ ദീപു എസ്.എസ്, എസ്.സി.പി.ഒ മാരായ ഷാജൻ, ജോസ്, അജിത്കുമാർ, സി.പി.ഒ മാരായ രഞ്ജിത്ത്, റോയ്, രാകേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.