
തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് മുന്നറിയിപ്പില്ലാതെ സന്ദർശനം നടത്തി. ഇന്നലെ രാവിലെ 10.30ന് ആശുപത്രിയിലെത്തിയ മന്ത്രി രണ്ടു മണിക്കൂറോളം ചെലവഴിച്ചു. ജീവനക്കാരുമായും രോഗികളുമായും കൂട്ടിരിപ്പുകാരുമായും മന്ത്രി സംസാരിച്ചു. രോഗികൾ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദേശം നൽകി.
അത്യാഹിത വിഭാഗം, പീഡിയാട്രിക് ഒ.പി, ഗൈനക്കോളജി ഒ.പി, ആന്റിനേറ്റൽ വാർഡ്, പോസ്റ്റ് നേറ്റൽ വാർഡ്, പിപി യൂണിറ്റ്, ഡിസ്ട്രിക്ട് ഏർളി ഇന്റർവെൻഷൻ സെന്റർ, ഇൻഫെർട്ടിലിറ്റി ക്ലിനിക്, മെഡിസിൻ സ്റ്റോർ എന്നിവിടങ്ങൾ മന്ത്രി പരിശോധിച്ചു. വിവിധയിടങ്ങളിൽ കണ്ടെത്തിയ പോരായ്മകൾ അടിയന്തരമായി പരിഹരിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറെ ചുമതലപ്പെടുത്തി.