road

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ അടുത്തവർഷം ഏപ്രിലിൽ പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. പൊതുമാനദണ്ഡം അനുസരിച്ച് എം.എൽ.എമാർ നിർദ്ദേശിക്കുന്ന പ്രവൃത്തികൾ സർക്കാരിൽ സമർപ്പിക്കണമെന്നും വ്യക്തമാക്കി. ധനകാര്യവകുപ്പ് ഇവ മുൻഗണനാക്രമത്തിൽ തദ്ദേശ സ്വയംഭരണവകുപ്പിന് കൈമാറും. ഇതനുസരിച്ച് തദ്ദേശവകുപ്പ് ഭരണാനുമതി പുറപ്പെടുവിക്കണം. തദ്ദേശ റോഡ് പുനരുദ്ധാരണം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

പ്രധാന റോഡുകൾ, സ്‌കൂൾ, കോളേജ്, ആശുപത്രി, ടൂറിസം മേഖലകൾ മുതലായവയെ ബന്ധിപ്പിക്കുന്ന തദ്ദേശ റോഡുകൾ, ജൽജീവൻ മിഷൻ പ്രവൃത്തികളുടെ ഭാഗമായി കുഴിക്കേണ്ടി വന്നതും പൂർവസ്ഥിതിയിലാക്കാൻ സാധിക്കാത്തതുമായ റോഡുകൾ എന്നിവയ്ക്ക് മുൻഗണന നൽകും. നേരത്തെ നടപ്പിലാക്കിയ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ മാർഗരേഖ കാലികമായ മാറ്റങ്ങളോടെ പ്രയോജനപ്പെടുത്തും. ഗുണനിലവാര പരിശോധനയ്ക്കായി ജില്ലാ പഞ്ചായത്ത് എക്സിക്യുട്ടീവ് എൻജിനിയറുടെ നേതൃത്വത്തിൽ ജില്ലാതല സാങ്കേതിക സമിതി രൂപീകരിക്കും. പ്രവൃത്തികൾ സംബന്ധിച്ച വിശദാംശങ്ങൾ എം.എൽ.എമാർ 30നകം സമർപ്പിക്കണം.

നടപടിക്രമങ്ങൾ പൂർത്തിയാക്കി ഡിസംബർ 20നകം തദ്ദേശസ്വയംഭരണ വകുപ്പ് ഭരണാനുമതി പുറപ്പെടുവിക്കണം. എം.എൽ.എമാരിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ ക്രോഡീകരിക്കുന്നത് മുതൽ പ്രവൃത്തികൾ പൂർത്തിയാക്കുന്നതുവരെയുള്ള ഓരോ ഘട്ടവും സൂക്ഷ്മമായി മോണിറ്റർ ചെയ്യാൻ പോർട്ടൽ സജ്ജമാക്കും. പോർട്ടലിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുരോഗതി അവലോകനം ചെയ്യും. യോഗത്തിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, എം.ബി.രാജേഷ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.