വക്കം: അഞ്ചുതെങ്ങ് തീരദേശം കേന്ദ്രീകരിച്ച് യാത്രാബസുകൾക്ക് പാർക്കിംഗ് ഷെൽട്ടർ സ്ഥാപിക്കണമെന്നാവശ്യം ശക്തം. മുതലപ്പൊഴി മുതൽ നെടുങ്ങണ്ട വരെ നീണ്ടുകിടക്കുന്ന തീരദേശ മേഖല കേന്ദ്രീകരിച്ചാണ് യാത്രാബസുകൾക്ക് പാർക്കിംഗ് ഷെൽട്ടർ സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.നിലവിൽ അഞ്ചുതെങ്ങിൽ നിന്ന് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന കെ.എസ്.ആർ.ടി.സി,പ്രൈവറ്റ് ബസ് സർവീസുകൾക്ക് പാർക്കിംഗ് സൗകര്യമില്ലാത്തത് ട്രിപ്പ് മടങ്ങുന്നതിന് പോലും കാരണമാകുന്നുണ്ട്.
അഞ്ചുതെങ്ങ് വേങ്ങോട്,മുതലപ്പൊഴി - ആറ്റിങ്ങൽ,അഞ്ചുതെങ്ങ് - പൊഴിയൂർ,അഞ്ചുതെങ്ങ് - കാരേറ്റ് തുടങ്ങി അഞ്ചുതെങ്ങിൽ നിന്ന് ആരംഭിച്ച് അവസാനിക്കുന്ന നിരവധി സർവീസുകളാണുള്ളത്.ഇവയ്ക്ക് പുറമെ തീരദേശ ഹൈവേയും വക്കം കടവ് പാലവും യാഥാർത്ഥ്യമാകുന്നതോടെ ഈ മേഖലയിലൂടെ അഞ്ചുതെങ്ങ് - കൊല്ലം ഹാർബർ, അഞ്ചുതെങ്ങ് - വക്കം,ആറ്റിങ്ങൽ,അഞ്ചുതെങ്ങ് - പൂത്തുറ - ചിറയിൻകീഴ് ആറ്റിങ്ങൽ,അഞ്ചുതെങ്ങ് - മുതലപ്പൊഴി - വിഴിഞ്ഞം തുടങ്ങി നിരവധി പുതിയ സർവീസുകൾ ആരംഭിക്കാൻ സാധിക്കും.ഈ സർവീസുകൾക്ക് അഞ്ചുതെങ്ങ് കേന്ദ്രമാക്കിയുള്ള പാർക്കിംഗ് ഷെൽട്ടർ സംവിധാനം വളരെയേറെ ഗുണകരമാകും.
ബസിടാൻ സൗകര്യമില്ല
കഷ്ടിച്ച് ഒരു വലിയ വാഹനത്തിന് മാത്രം കടന്നുപോകാൻ കഴിയുന്ന തീരദേശപാതയിൽ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുക വളരെയേറെ ദുഷ്കരമാണ്.അതിനാൽ തന്നെ യാത്രാബസുകൾ സൗകര്യമുള്ള മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുകയാണ് പതിവ്.
ജീവനക്കാർ ദുരിതത്തിൽ
ടോയ്‌ലെറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളില്ലാത്തത് കെ.എസ്.ആർ.ടി.സി ബസുകളിലെയടക്കം വനിതാ ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.പലപ്പോഴും ജീവനക്കാർ പ്രാഥമിക ആവശ്യങ്ങൾക്കായി സമീപത്തെ വീടുകളെ ആശ്രയിക്കുകയാണ്.
അഞ്ചുതെങ്ങ് തീരദേശ മേഖലയിൽ പുനർഗേഹം പദ്ധതി വഴി സർക്കാർ കണ്ടുകെട്ടിയ ഭൂമിയിൽ ടോയ്‌ലെറ്റ്,വിശ്രമമുറി,പാർക്കിംഗ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള പാർക്കിംഗ് ഷെൽട്ടർ സ്ഥാപിക്കാൻ സാധിക്കുമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോൾ അഞ്ചുതെങ്ങിൽ യാത്ര അവസാനിപ്പിക്കേണ്ട മിക്ക സ്വകാര്യ ബസുകളും അസൗകര്യങ്ങളാൽ കടയ്ക്കാവൂരിൽ ട്രിപ്പ് അവസാനിപ്പിക്കുകയാണ്.
അഞ്ചുതെങ്ങ് കേന്ദ്രീകരിച്ച് പാർക്കിംഗ് ഷെൽട്ടർ സ്ഥാപിച്ചാൽ തീരദേശം റോഡ് പ്രയോജനപ്പെടുത്തി കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ സർവീസ് ആരംഭിക്കാൻ കഴിയും. ഇതോടെ ബസ് ജീവനക്കാരുടെ ദുരിതം ഒഴിവാകും.ഗതാഗതവകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
അഞ്ചുതെങ്ങ് സജൻ,സാമൂഹ്യപ്രവർത്തകൻ