
#ചുമതല ഡൽഹി ആസ്ഥാനമായ റൈറ്റ്സിന്
തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് സിൽവർലൈനിൽ റെയിൽവേ മന്ത്രാലയം ചൂണ്ടിക്കാട്ടിയ പിഴവുകൾ തിരുത്തി പദ്ധതിരേഖ പുതുക്കാൻ റെയിൽവേയുടെ സ്ഥാപനത്തെ തന്നെ ചുമതലപ്പെടുത്തും. ഡൽഹി ആസ്ഥാനമായ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് ലിമിറ്റഡിനെ (റൈറ്റ്സ്) നിയോഗിക്കാനാണ് സർക്കാർ തീരുമാനം. സാങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ സിൽവർലൈനിന് അനുമതി നൽകുന്നത് പരിഗണിക്കാമെന്ന് റെയിൽവേ മന്ത്രി അശ്വിനിവൈഷ്ണവ് വ്യക്തമാക്കിയിരുന്നു.
നിലവിൽ തത്വത്തിലുള്ള അനുമതിയേയുള്ളൂ. റെയിൽവേയെക്കൊണ്ട് ഡി.പി.ആർ അംഗീകരിപ്പിക്കുകയാണ് ആദ്യലക്ഷ്യം. ധനമന്ത്രാലയത്തിന്റേതടക്കം അനുമതികളും നേടണം.
നിലവിലെ പദ്ധതിരേഖ പരിശോധിച്ച നിതിആയോഗ്, മറ്റ് അതിവേഗ പാതകളുമായി താരതമ്യപ്പെടുത്തുമ്പോൾ 63,941കോടി കുറവല്ലേയെന്ന് സംശയമുന്നയിച്ചിരുന്നു. അന്ന് മറുപടി നൽകാൻ
റൈറ്റ്സിന്റെ സേവനം കെ-റെയിൽ തേടിയിരുന്നു. അത് അംഗീകരിച്ച നിതിആയോഗ് വിദേശവായ്പകൾക്ക് ശുപാർശ ചെയ്തതിരുന്നതായി കെ-റെയിൽ വ്യക്തമാക്കി.
വന്ദേഭാരത് സർവീസിന്
ഉതകുന്ന പാതയാകണം
പിഴവുകളും പരിഹാര നിർദ്ദേശങ്ങളും കെ-റെയിലിന് റെയിൽവേ കൈമാറിയിട്ടുണ്ട്.
# റെയിൽവേയുടെ വന്ദേഭാരതും ഗുഡ്സ്ട്രെയിനുകളും ഓടിക്കാൻ ബ്രോഡ്ഗേജാക്കണം.സ്റ്റാൻഡേർഡ് ട്രാക്കാണ് നിലവിലെ രൂപരേഖയിൽ.
# വെള്ളക്കെട്ട് അടക്കം പരിസ്ഥിതിപ്രശ്നങ്ങൾ പൂർണമായി ഒഴിവാക്കണം. സിൽവർലൈനിന് 200 കിലോമീറ്റർ വേഗമാണെങ്കിൽ, ചുരുങ്ങിയത് 180 കിലോമീറ്റർ വേഗമാണ് റെയിൽവേ നിർദ്ദേശിക്കുന്നത്. വേഗട്രാക്കുകളുണ്ടാക്കാനുള്ള ദേശീയനയം പാലിക്കണം.
അലൈൻമെന്റ് മാറും;
ചെലവ് വർദ്ധിക്കും
1. റെയിൽവേയുടെ വികസനത്തെ ബാധിക്കാത്ത തരത്തിലായിരിക്കും പുതിയ അലൈൻമെന്റ്.
2.വെള്ളക്കെട്ടൊഴിവാക്കാൻ കൂടുതൽദൂരം തൂണുകളിൽ (എലിവേറ്റഡ്) ആക്കണം. നിലവിൽ 88 കി.മീ മാത്രം. ചെലവ് വർദ്ധിക്കും.
3. അതിവേഗ ചരക്കു ട്രെയിനുകളോടിക്കാൻ ശക്തിയേറിയ പാളങ്ങളുണ്ടാക്കണം. ഇതും ചെലവുയർത്തും. മാതൃക: ഡൽഹി-കൊൽക്കത്ത ചരക്ക് ഇടനാഴി.
77,800കോടി:
പുതിയ പദ്ധതിക്ക്
കെ-റെയിൽ
പ്രതീക്ഷിക്കുന്ന തുക