d

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച കേസിൽ ഹൈക്കോടതി ഉത്തരവു പ്രകാരമുള്ള തുടരന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് സംഘത്തെ തിങ്കളാഴ്ച നിശ്ചയിക്കും.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചേക്കും.

സിംഗിൾബെഞ്ച് ഉത്തരവിനെതിരെ മന്ത്രി അപ്പീൽ നൽകുന്നതുവരെ കാക്കുന്നില്ലെന്നും അന്വേഷണം തുടങ്ങുകയാണെന്നും ക്രൈംബ്രാഞ്ച് ഉന്നതൻ പറഞ്ഞു. പ്രസംഗത്തിന്റെ ഫോറൻസിക് തെളിവും മന്ത്രിയുടെ ശബ്ദപരിശോധനാ റിപ്പോർട്ടും ലഭിക്കുംമുൻപേ ധൃതിപിടിച്ച് കുറ്റവിമുക്തനാക്കിയ കീഴ്കോടതി നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. നിഷ്പക്ഷനായ ഉദ്യോഗസ്ഥൻ അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തു. അതിനാൽ, ക്രൈംബ്രാഞ്ചിന് ശാസ്ത്രീയ അന്വേഷണം നടത്താതിരിക്കാനാവില്ല. ദേശീയമഹിമയെ അനാദരിക്കുന്നത് സംബന്ധിച്ച നിയമം ചുമത്തിയാണ് കേസ്. എഴുത്ത്, പ്രസംഗം,പ്രവൃത്തി മൂലം ഭരണഘടനയോട് അനാദരവ് കാട്ടിയാൽ, മൂന്നുവർഷം തടവുംപിഴയും കിട്ടാവുന്ന വകുപ്പാണിത്.

അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമോപദേശം തേടിയ ശേഷം ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് മന്ത്രിയുടെ നീക്കം. തന്റെ ഭാഗം കേൾക്കാതെയാണ് വിധിയെന്ന് ചൂണ്ടിക്കാട്ടി റിട്ട് ഹർജി നൽകാനുമിടയുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളെടുക്കാനാണ് മന്ത്രിക്ക് സർക്കാർ നൽകിയ നിർദ്ദേശം. ഹൈക്കോടതി ഉത്തരവുണ്ടായ സാഹചര്യത്തിൽ അന്വേഷണം തുടങ്ങാതെ വഴിയില്ലെന്ന് ക്രൈംബ്രാഞ്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.