വക്കം: ചിറയിൻകീഴ് താലൂക്കിൽ പ്രവൃത്തിച്ചിരുന്ന കൈത്തറി സഹകരണസംഘങ്ങളിൽ ഭൂരിഭാഗവുമിന്ന് ഊടും പാവും നെയ്യാനാവാതെ വീർപ്പുമുട്ടുകയാണ്. പ്രവർത്തന മൂലധനത്തിന്റെ അഭാവവും കടഭാരവുമാണ് സംഘങ്ങൾ പൂട്ടാൻ കാരണം. സംഘങ്ങളുടെ കടബാദ്ധ്യത എഴുതിത്തള്ളാൻ കേന്ദ്രസർക്കാർ പാക്കേജുകൾ കൊണ്ടുവന്നെങ്കിലും അവയിൽ ഉൾപ്പെടുത്തിയ നിബന്ധനകൾ പ്രാഥമിക കൈത്തറി സംഘങ്ങൾക്ക് നടപ്പാക്കാൻ കഴിയുന്ന തരത്തിലല്ലെന്നും അനുവദിക്കപ്പെട്ട പാക്കേജിന്റെ ഗുണം മിക്കസംഘങ്ങൾക്കും കിട്ടിയിട്ടില്ലെന്നും പരാതിയുണ്ട്. കുറഞ്ഞ കൂലിനിരക്ക് കാരണം പുതുതായി തൊഴിലാളികൾ ഈ മേഖലയിലേക്ക് എത്താതായതാണ് പ്രതിസന്ധിക്ക് മറ്റൊരു കാരണം. പ്രതിദിനം 150 രൂപ പോലും ലഭിക്കാത്ത തൊഴിലാളികളായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. ഇപ്പോഴുള്ള തൊഴിലാളികളെങ്കിലും നിലനിൽക്കണമെങ്കിൽ മിനിമം കൂലിനിരക്ക് പുതുക്കേണ്ടതുണ്ട്. നിലവിൽ സർക്കാർ കൈത്തറി വസ്ത്ര പ്രചാരണം, സ്കൂൾ യൂണിഫോം പദ്ധതി എന്നിവ സംഘങ്ങളിലൂടെ നടപ്പാക്കിയതാണ് ആകെയുള്ള ആശ്വാസം. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് റിബേറ്റ് കുടിശികയില്ലാതെ നൽകിയത് സഹകരണ സംഘങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു.യു.ഡി.എഫ് ഭരണകാലത്ത് കൈത്തറി ഉത്പാദനം കുറഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ള മിൽ തുണികൾ കൈത്തറി മുദ്ര വച്ച് വില്പന നടത്തുന്നത് വ്യാപിച്ചു. ഇതിന് കൈത്തറി ഉത്പന്നങ്ങളേക്കാൾ വില കുറവായതിനാൽ കൈത്തൊഴിൽ സംരംഭമായിരുന്ന കൈത്തറി തുണിത്തരങ്ങളുടെ വില്പന കുറഞ്ഞു. ഇത് സംഘങ്ങളെ നഷ്ടത്തിലെത്തിച്ചു.ചിറയിൻകീഴ് താലൂക്കിൽ നഗരൂർ,ഒറ്റൂർ,കീഴാറ്റിങ്ങൽ,ചിറയിൻകീഴ്,കിഴുവിലം,കൈലാത്തുകോണം,വേങ്ങോട്,ആറ്റിങ്ങലിൽ അവനവഞ്ചേരി എന്നിവിടങ്ങളിലായി 9 സംഘങ്ങൾ പ്രവർത്തിച്ചിരുന്നു.
ചിറയിൻകീഴ് താലൂക്കിലെ തൊഴിലാളികൾ മുൻപ് - 4800ലധികം
ഇപ്പോൾ - 150ൽ താഴെ
പ്രവർത്തനം ഭാഗികം
അവനവഞ്ചേരി, കൈലാത്തുകോണം, കിഴുവിലം എന്നീ മൂന്നു സംഘങ്ങൾ മാത്രമാണ് ഇപ്പോൾ ഭാഗികമായി പ്രവർത്തിക്കുന്നത്. സ്കൂൾ യൂണിഫോം നിർമ്മാണം കൈത്തറി സംഘങ്ങളെ ഏല്പിച്ചത് കൊണ്ടുമാത്രമാണ് ഈ മൂന്നു സംഘങ്ങളും നിലനിൽക്കുന്നത്. 21 ഇനം കൈത്തറി ഉത്പന്നങ്ങൾ മാത്രമേ നിർമ്മിക്കാവൂ എന്ന റിസർവേഷൻ എടുത്തു കളഞ്ഞതാണ് സംഘങ്ങളെ തളർത്തിയത്.
പവർലൂം വഴി കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ വന്നതോടെ ഗുണമേന്മ നോക്കാതെ ഉപഭോക്താക്കൾ അവ വാങ്ങാൻ തുടങ്ങി
ഗുണമേന്മ നോക്കുന്നില്ല
ഗുണമേന്മയുള്ള കൈത്തറി ഡബിൾ മുണ്ടിന് ഇന്ന് 700 രൂപ കൊടുക്കണം. പവർലൂമിലെ മുണ്ടിന് 250 രൂപയാണ്. യൂസ് ആൻഡ് ത്രോ സംസ്കാരം വന്നതോടെ ജനം ഗുണമേന്മ നോക്കാതെയായി.പൂട്ടിക്കിടക്കുന്ന കൈത്തറി സംഘങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ സാധന സാമഗ്രികൾ ചിതലരിക്കുകയാണ്.