mujeev

കഴക്കൂട്ടം: കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസിലെ മുഖ്യ പ്രതി കീഴടങ്ങി. വ്യാജ ചെക്കുപയോഗിച്ച് 15 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയായ മുൻ ക്ലർക്ക് കൊല്ലം സ്വദേശി മുജീബ് (42) ആണ് ഇന്നലെ കഴക്കൂട്ടം പൊലീസിൽ കീഴടങ്ങിയത്. കഴിഞ്ഞ ജൂണിലാണ് ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശി എം.മോഹനകുമാരിയുടെ അക്കൗണ്ടിൽ നിന്നും രണ്ടരലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് മരണപ്പെട്ടവരടക്കമുള്ളവരിൽ നിന്നും പണം തട്ടിയതായി തിരിച്ചറിഞ്ഞത്. ഗോപിനാഥൻ നായരുടെ അക്കൗണ്ടിൽ നിന്നും 6,70,000 രൂപയും ജമീലാ ബീഗത്തിന്റെ അക്കൗണ്ടിൽ നിന്നും 3 ലക്ഷം രൂപയും സുകുമാരന്റെ അക്കൗണ്ടിൽ നിന്നും 2,90,000 രൂപയും ഉൾപ്പെടെ 15,10,000 രൂപയാണ് തട്ടിയെടുത്തത്. ട്രഷറിയിലെ സി.സി.ടിവി ക്യാമറ ഓഫ് ചെയ്തതിന് ശേഷമാണ് പണം തട്ടിയതെന്ന് കണ്ടെത്തിയിരുന്നു. വ്യാജ ചെക്ക് ഉപയോഗിച്ച് പല തവണകളായാണ് പണം തട്ടിയത്. മുജീബ് കഴക്കൂട്ടത്ത് ജോലി ചെയ്യവെയാണ് തട്ടിപ്പ് നടത്തിയത്. അക്കൗണ്ട് ഉടമകളറിയാതെ അവരുടെ പേരിൽ ചെക്ക് ബുക്ക് സംഘടിപ്പിച്ച് 2024 ഏപ്രിൽ മുതലായിരുന്നു തട്ടിപ്പ് നടത്തിയത്. ജില്ലാ ട്രഷറി ഓഫീസർ നൽകിയ പരാതിയിൽ രണ്ടു കേസുകളാണ് കഴക്കൂട്ടം പൊലീസ് രജിസ്റ്റർ ചെയ്തത്. ട്രഷറി വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്ന് ആറുപേരെ ജൂണിൽ സസ്പെൻഡ് ചെയ്തിരുന്നു. ക്ലർക്ക് മുജീബ്, ജൂനിയർ സൂപ്രണ്ടുമാരായ സാലി, സുജ അക്കൗണ്ടന്റുമാരായ ഷാജഹാൻ, വിജയരാജ്, ഗിരീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സസ്പെൻഷനിലായ ജൂനിയർ അക്കൗണ്ടന്റ് വിജയരാജിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന മുജീബ് പിടിയിലാകുമെന്നറിഞ്ഞതോടെയാണ് കീഴടങ്ങിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.