 
മാനന്തവാടി: മെഡിക്കൽ കോളേജ് എന്നത് വയനാട്ടുകാരുടെ സ്വപ്നമാണെന്നും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം വയനാട്ടിലെ ജനങ്ങൾ കഷ്ടപ്പെടുകയാണെന്നും പ്രിയങ്ക ഗാന്ധി.മാനന്തവാടിയിൽ നടന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. മദർ തെരേസയുടെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിൽ വർഷങ്ങളോളം പ്രവർത്തിച്ച പ്രിയങ്ക അവിടെ തന്റെ അടുത്ത സുഹൃത്തായിരുന്ന സിസ്റ്റർ റോസ്‌ബെല്ലിന്റെ അനുഭവം പങ്കുവച്ചു. മാനന്തവാടി സ്വദേശിയായിരുന്ന റോസ് വയനാട്ടിൽ മത്സരിക്കുന്നുണ്ടെന്നറിഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചു. വയനാട്ടിൽ മെഡിക്കൽ കോളജ് യാഥാർത്ഥ്യമാക്കാൻ കഴിയുന്നതെല്ലാം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. കാരണം 29 വർഷം മൂൻപ് അവരുടെ അമ്മ വയനാട്ടിലെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്ത മൂലം മരിച്ചിരുന്നു. മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കാൻ കഴിയുന്നതെല്ലാം താൻ ചെയ്യുമെന്ന് അവർക്ക് വാക്കു നൽകിയിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. എന്റെ സഹോദരൻ രാഹുൽ ഗാന്ധി മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കാൻ ഒരുപാട് ശ്രമിച്ചു. അതിൽ കുറച്ച് പുരോഗതിയുണ്ടായി. എന്നാൽ ഇത്ര കഠിനമായി പരിശ്രമിച്ചിട്ടും അവിടെ മെഡിക്കൽ കോളേജ് എന്ന ഒരു ബോർഡ് അല്ലാതെ യാതൊരു സൗകര്യങ്ങളും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടില്ല. ഒരു മെഡിക്കൽ കോളേജ് ഇല്ലാത്തതിന്റെ പ്രയാസങ്ങൾ വയനാട്ടിലെ ജനങ്ങൾ എത്ര ആഴത്തിലാണ് അനുഭവിക്കുന്നതെന്ന് എനിക്കറിയാം. അതിനാൽ വയനാട്ടിലെ മെഡിക്കൽ കോളേജെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ പരാമാവധി ശ്രമിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.