
കൽപ്പറ്റ: എ.ഡി.എം നവീൻബാബുവിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട സി.പി.എം നേതാവ് പി.പി. ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷൻ -പ്രതിഭാഗം ഒത്തുകളി മൂലമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. സി.പി.എം നിയമവ്യവസ്ഥയെ അട്ടിമറിക്കുകയാണ്. അതിനനുസരിച്ച് കേസ് പൊലീസ് ദുർബലമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എ.ഡി.എമ്മിന്റെ മരണത്തിൽ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്. എന്നിട്ടും പി.പി. ദിവ്യയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടില്ല. കേരളത്തിലെ നീതിബോധമുള്ള സകല മനുഷ്യരും ദിവ്യ വെളിയിൽ വരരുതെന്ന് ആഗ്രഹിച്ചവരാണ്. ഇനി കാണാൻ പോകുന്നത് കണ്ണൂരിൽ ദിവ്യയ്ക്ക് നൽകുന്ന സ്വീകരണങ്ങളായിരിക്കും.
ആന്തൂർ,തിരുവനന്തപുരം നഗരസഭാദ്ധ്യക്ഷന്മാരെപ്പോലെ ദിവ്യയെയും വിശുദ്ധയാക്കാനാകും സി.പി.എം ശ്രമം. നവീൻ ബാബുവിന്റെ കുടുംബത്തെ സി.പി.എം വീണ്ടും വീണ്ടും വഞ്ചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.