കായംകുളം: കൗമാര കാലപൂരത്തിന് കായംകുളത്തിന്റെ മണ്ണിൽ ഇന്ന് കൊടിയിറക്കം. കഴിഞ്ഞ നാലുരാപ്പകലുകളിൽ കായംകുളത്തെ കലാസ്വാദകർക്ക് നവ്യാനുഭവം പകർന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ നാലാം ദിവസം മത്സരം അവസാനിക്കുമ്പോൾ
662 പോയിന്റോടെ ചേർത്തല ഉപജില്ല മുന്നിലെത്തി. 659 പോയിന്റോടെ മാവേലിക്കര ഉപജില്ല തൊട്ടുപിന്നിലുണ്ട്. തുറവൂർ 651 ഉം ചെങ്ങന്നൂരും കായംകുളവും 636 പോയിന്റുകൾ വീതവും കരസ്ഥമാക്കിയിട്ടുണ്ട്.
സ്കൂൾ തലത്തിൽ മാന്നാർ എൻ.എസ് ബോയ്സ് എച്ച്.എസ്.എസ് 236 പോയിന്റുമായി ഒന്നാം സ്ഥാനത്തും ഹരിപ്പാട് ഗവ.ജി.എച്ച്.എസ്.എസ് 160 പോയിന്റുമായി രണ്ടാം സ്ഥാനത്തും തുറവൂർ ടി.ഡി.എച്ച്.എസ്.എസ് 156 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണുള്ളത്. അമ്പലപ്പുഴ മോഡൽ എച്ച്.എസ്.എസ് 152 പോയിന്റുമായി നാലാം സ്ഥാനത്തും ചേർത്തലമുട്ടം ഹോളിഫാമിലി എച്ച്.എസ്.എസ് 136 പോയിന്റുമായി അഞ്ചാം സ്ഥാനത്തുമുണ്ട്.
പ്രധാന വേദിയായ ഗേൾസ് സ്കൂളിൽ രാവിലെ കോൽക്കളിയെ തുടർന്നുള്ള തർക്കം അപ്പീൽ കമ്മിറ്റി ഓഫീസിന് മുന്നിൽ മത്സരാർത്ഥികളുടെ പ്രതിഷേധത്തിനും പൊലീസ് ഇടപെടലിനും ഇടയാക്കി.
വേദി രണ്ടിലെ നൃത്ത മത്സരത്തിൽ ജഡ്ജസിനെതിരെ മത്സരാർത്ഥികളും പരിശീലകരും പരാതിയുമായെത്തിയെങ്കിലും പരസ്യ പ്രതിഷേധമൊന്നുമുണ്ടായില്ല. ഇടയ്ക്കിടെ പെയ്ത മഴ കാര്യമാക്കാതെ നാലാം ദിനവും വേദികളെല്ലാം സജീവമായിരുന്നു. മോഹിനിമാരുടെ ലാസ്യ നൃത്തച്ചുവടുകളും കോൽക്കളിയും ജനകീയ കലാരൂപങ്ങളായ കഥാപ്രസംഗവും മിമിക്രിയും മോണോ ആക്ടും നാടോടി നൃത്തവുമുൾപ്പെടെയുളള ഇനങ്ങളാണ് നാലാം ദിനം വേദികളെ സമ്പുഷ്ടമാക്കിയത്. തിരുവാതിര, കഥകളി, മാർഗം കളി എന്നിവ ഉൾപ്പെടെ 70 മത്സര ഇനങ്ങളാണ് സമാപന ദിവസമായ ഇന്ന് അരങ്ങേറുന്നത്. വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാഭ്യാസ ഉപജില്ലയ്ക്ക് കേരള കൗമുദി ആലപ്പുഴ യൂണിറ്റ് ഏർപ്പെടുത്തിയ പത്രാധിപർ കെ.സുകുമാരൻ സ്മാരക ട്രോഫിയുൾപ്പെടെ ആയിരത്തോളം ട്രോഫികളാണ് ജേതാക്കളെ കാത്തിരിക്കുന്നത്.