
ചെന്നിത്തല : അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനത്തിൽ ചെന്നിത്തല പുഞ്ചയിലെ വിവിധ പാടശേഖരങ്ങളിൽ ഉണ്ടാവുന്ന മടവീഴ്ച നെൽകർഷകരെ പ്രതിസന്ധിയിലാക്കി. കൃഷിക്കായുള്ള ഒരുക്കങ്ങൾ നടത്തി വിത വരെ പൂർത്തിയാക്കിയ പാടശേഖരങ്ങളിൽ മടവീഴ്ച മൂലം ലക്ഷങ്ങളുടെ നഷ്ടങ്ങളാണ് ഉണ്ടായത്.
ശക്തമായ മഴയിൽ അച്ചൻ കോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തൊട്ടടുത്ത പാടശേഖരങ്ങളിലേക്ക് വെള്ളത്തിന്റെ തള്ളൽ ഉണ്ടായതോടെ ചെന്നിത്തല 2,5,8,9 ബ്ലോക്ക് പാടശേഖരങ്ങളിലാണ് ആദ്യം മടവീഴ്ച ഉണ്ടായത്. കഴിഞ്ഞ ദിവസം ഒന്നാം ബ്ലോക്കിലും മൂന്നാം ബ്ലോക്കിലും മട വീണു.
സമീപ പുഞ്ചകളിൽ മടവീഴ്ചയുണ്ടായതോടെ ദിവസങ്ങൾ കഠിനാദ്ധ്വാനം ചെയ്താണ് ഒന്ന്, മൂന്ന് ബ്ലോക്കിലെ കർഷകർ മടവീഴ്ചയെ പ്രതിരോധിക്കാൻ സംരക്ഷണം ഒരുക്കിയിരുന്നു. ഗ്രാവലും മണ്ണും നിറച്ച് ചാക്കുകൾ അട്ടിയിടാനുള്ള പെടാപ്പാടും സാമ്പത്തിക ചിലവും വെള്ളത്തിന്റെ ശക്തമായ തള്ളലിയിൽ പാഴായതിന്റെ വിഷമത്തിലാണ് കർഷകർ. വിതയെല്ലാം നശിച്ചതോടെ വിത്തിനത്തിൽ തന്നെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്. മടവീഴ്ച ഉണ്ടായ സ്ഥലങ്ങളിൽ തെങ്ങിൻകുറ്റിയടിച്ച് ചെളികുത്തി മുട്ടിട്ട് സംരക്ഷണം ഒരുക്കുവാൻ ഇനിയും ലക്ഷങ്ങൾ വേണ്ടിവരും.
വേനൽ മഴയിലും വെള്ളപ്പൊക്കത്തിലും മുമ്പ് കൃഷി നാശം സംഭവിച്ചതിന്റെ ആനുകൂല്യങ്ങളോ ഇൻഷുറൻസ് തുകയോ വർഷങ്ങളായിട്ടും പല കർഷകരിലും എത്തിയിട്ടില്ല.
കോടതി കയറി മൂന്നാം ബ്ലോക്ക് പമ്പിംഗ്
1. ചെന്നിത്തല പുഞ്ച 3-ാം ബ്ലോക്ക് പാടശേഖരത്തിൽ കൃഷിയിറക്കുന്നതുമായി ബന്ധപ്പെട്ട് പാമ്പനം തോടിന്റെ കിഴക്ക് വടക്കേച്ചിറയിൽ വർഷങ്ങളായി മോട്ടോർ തറയും മോട്ടോറും പ്രവർത്തിപ്പിച്ച് വരികയാണ്
2. ഈ വർഷത്തെ കൃഷി തുടങ്ങുന്നതിനുള്ള പ്രാഥമിക ഒരുക്കങ്ങൾ നടന്നു വരവേ സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ച് മോട്ടോർ വെയ്ക്കുന്നതിനെതിരെ താല്ക്കാലിക നിരോധന ഉത്തരവ് നേടിയിരുന്നു
3. നെല്ലുത്പാദക സമിതി ഹാജരായി കാര്യങ്ങൾ ബോധിപ്പിച്ചതോടെ ലഭിച്ച മാവേലിക്കര മുൻസിഫ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മോട്ടോർ പ്രവർത്തിപ്പിച്ചത് .ഇതുമായി ബന്ധപ്പെട്ട് കേസ് ഇപ്പോഴും നില നിൽക്കുന്നുണ്ട്
തുടക്കത്തിൽ തന്നെ കർഷകർക്ക് വൻ സാമ്പത്തികനഷ്ടമാണ് സംഭവിച്ചത്. ശാശ്വതമായ പരിഹാരത്തിനായി അധികൃതരുടെ ഇടപെടലുകൾ ഉണ്ടാവണം
- രാജൻ.എം.വാലുപറമ്പിൽ, സെക്രട്ടറി മൂന്നാം ബ്ലോക്ക്
മടവീഴ്ചയുടെ പ്രതിസന്ധിയിൽ നിന്ന് കർഷകരെ കരകയറ്റാൻ പദ്ധതി തയ്യാറാക്കാനും ലഭിക്കേണ്ട ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യാനും സർക്കാർ തയ്യാറാവണം
- അജിത് കുമാർ, പ്രസിഡന്റ്, ഒന്നാം ബ്ലോക്ക്